കലൂരിൽ വിദ്യാർഥിനികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലി പിടിയിൽ. പാലക്കാട് ചെർപ്പുളശ്ശേരിയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്.
കൊച്ചി നഗരമധ്യത്തിൽ രണ്ട് വിദ്യാർഥിനികളെ അതിക്രൂരമായാണ് അക്‌ബർ അലിയടക്കമുള്ളവർ വളഞ്ഞിട്ടാക്രമിച്ചത്. ഇക്കഴിഞ്ഞ ചൊവ്വ പുലർച്ചെ 4.30ഓടെ ആയിരുന്നു സംഭവം നടന്നത്. കലൂർ ജങ്ഷനടുത്ത് ചക്കാലപ്പാടം റോഡിലാണ് വിദ്യാർഥിനികൾ ആക്രമിക്കപ്പെട്ടത്.
അക്രമി സംഘത്തിൽ രണ്ട് സ്‌ത്രീകൾ ഉൾപ്പെട്ട പത്ത് പേരാണ് ഉണ്ടായിരുന്നത്. പ്രതികളെ കണ്ടെത്താനാകാത്തതിൽ പൊലീസിനെതിരെ വിമർശനം ഉയർന്നിരുന്നു. അക്രമി സംഘത്തിന് രക്ഷപ്പെടാൻ കഴിഞ്ഞതിലും മുഖ്യപ്രതിയെ അടക്കം പിടികൂടാനാകാത്തതിലും വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
