സർക്കാരിൻ്റെ ആദ്യമന്ത്രിസഭായോഗത്തിൽ എടുത്ത തീരുമാനമാണ് വയോജന വകുപ്പ്. അഞ്ചു ഇന്ദിരാ ഗാരൻ്റികളാണ് തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രഖ്യാപിച്ചത്. അതിൽ രണ്ടെണ്ണം നടപ്പാക്കാൻ വേണ്ടി ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനമെടുത്തു. അതിലൊന്നായിരുന്നു വയോജനങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക വകുപ്പ്. സി പി ജോണിന് വയോജന വകുപ്പ് നൽകാൻ തീരുമാനമായി. നിലവിൽ ഗതാഗത വകുപ്പ് മന്ത്രിയാണ് സി പി ജോൺ. മുഖ്യമന്ത്രി തന്നെ വയോജന വകുപ്പ് കൈകാര്യം ചെയ്യുമെന്നായിരുന്നു ആദ്യം സൂചനയുണ്ടായിരുന്നത്. എന്നാൽ പിന്നീട് സി പി ജോണിന് കൊടുക്കുകയായിരുന്നു.
സംസ്ഥാനത്ത് വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായാണ് വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്. വയോജനങ്ങൾക്കായി പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും, നിലവിലുള്ള വിവിധ ക്ഷേമപ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നതിനുമായാണ് പുതിയ വകുപ്പ് നിലവിൽ വരുന്നത്. വയോജന ക്ഷേമത്തിനായി മാത്രമായി ഒരു പ്രത്യേക സർക്കാർ വകുപ്പ് രൂപീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.
മുതിർന്ന പൗരന്മാരുടെ ജനസംഖ്യ ഉയരുന്ന സാഹചര്യത്തിൽ, ജപ്പാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ വയോജന സൗഹൃദ മാതൃകകൾ വിശദമായി പഠിച്ച് അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് പുതിയ വകുപ്പിന്റെ പ്രധാന ലക്ഷ്യം.

