ഡൽഹി : ആകാംക്ഷ അവസാനിക്കുന്നില്ല. കേരളത്തിൻ്റ മുഖ്യമന്ത്രിയെ ഇന്ന് അറിയാൻ കഴിയില്ല. പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് AICC മീഡിയ കൺവീനർ ജയറാം രമേശ് അറിയിച്ചു. മുക്കാൽ മണിക്കൂർ ആണ് ഖാർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച നീണ്ടു നിന്നത്. അതിന് ശേഷം ജയറാം രമേശ് അവിടെ എത്തുകയും ചർച്ചയ്ക്ക് ശേഷം പുറത്ത് വന്ന് പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് മാധ്യമങ്ങളോട് അറിയിച്ചു.
മുതിർന്ന നേതാവ് എ കെ ആൻ്റണിയുടെ അഭിപ്രായവും ചർച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ആരാഞ്ഞിരുന്നു. ഘടകകക്ഷികളുടെ അഭിപ്രായം കൂടി മാനിക്കണമെന്ന് എ കെ ആൻ്റണി നിർദ്ദേശിച്ചതായാണ് സൂചന. മുസ്ലീം ലീഗിൻ്റെ അഭിപ്രായവും അന്തിമഘട്ടത്തിൽ ഹൈക്കമാൻഡ് തേടിയിട്ടുണ്ട്. ലീഗ് തുടക്കം മുതൽ വി ഡി സതീശനാണ് പിന്തുണ നൽകുന്നത്. കൂടുതൽ നേതാക്കളുടെ അഭിപ്രായം ഹൈക്കമാൻഡ് തേടുന്ന സാഹചര്യത്തിൽ വീണ്ടും ചില മാറ്റങ്ങൾ അവസാനഘട്ടത്തിൽ ഉണ്ടാകാനാണ് സാധ്യത. അതുകൊണ്ടുതന്നെ മൂന്ന് നേതാക്കന്മാരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
കെ സി വേണുഗോപാലിനോടാണ് ഹൈക്കമാൻഡിനെ താൽപര്യം എന്ന രീതിയിലാണ് തുടക്കത്തിൽ റിപ്പോർട്ടുകൾ വന്നതെങ്കിൽ ഏറ്റവും ഒടുവിൽ കൂടുതൽ നേതാക്കളുടെ അഭിപ്രായം തേടുന്ന സാഹചര്യത്തിൽ സതീശന് അനുകൂലമായി കാര്യങ്ങൾ മാറുന്നു എന്നും സൂചനയുണ്ട്.

