ലൈംഗികാതിക്രമകേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം ലഭിച്ചു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സാക്ഷികളെ സ്വാധീനിക്കില്ലെന്നും, ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും രഞ്ജിത്ത് കോടതിയിൽ പറഞ്ഞു. ഇതെല്ലാം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതിയുടെ സിനിമയിൽ ഉള്ളവരാണ് പ്രധാന സാക്ഷികൾ. അതിനാൽ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നായിരുന്നു പ്രോസീക്യൂഷൻ വാദം.
ജനുവരി 28ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. അതിക്രമം നടന്നെന്ന് പരാതിയിൽ പറയുന്ന കാരവാനിൽ അടക്കം തെളിവെടുപ്പ് പൂർത്തിയാക്കി രഞ്ജിത്തിനെ വീണ്ടും റിമാൻഡ് ചെയ്തിരുന്നു.
നടിക്ക് നേരെ കാരവനിൽ ലൈംഗികാതിക്രമം നടന്നതായി പറയുന്ന ഫോർട്ട് കൊച്ചി ആസ്പിൻവാളിലെ ഷൂട്ടിംഗ് ലൊക്കേഷൻ, കസ്റ്റഡിയിലെടുത്ത കാരവൻ സൂക്ഷിച്ചിരിക്കുന്ന കൊച്ചി സിറ്റി എ.ആർ ക്യാമ്പ് വളപ്പ് എന്നിവിടങ്ങളിൽ അന്വേഷണച്ചുമതലയുള്ള ഉദയംപേരൂർ വനിതാ എസ് ഐയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്. കാരവൻ ഡ്രൈവറുടെയും ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെയും മൊഴികളും പൊലീസ് ശേഖരിച്ചിരുന്നു.

