തിരുവനന്തപുരം: മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസിൽ പ്രതിയായ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി വനംവകുപ്പിന് മുന്നിൽ കീഴടങ്ങി. ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഇന്ന് രാവിലെ അദ്ദേഹം കീഴടങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാട് വാളിയറയിലെ ഒരു വീട്ടിൽ കയറിയ മുള്ളൻപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് ശശി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിച്ചു കൊല്ലുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ട മുള്ളൻപന്നിയെ അടിച്ചുകൊന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വനംവകുപ്പ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു . മൂന്ന് വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ശശിക്കെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്.
കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ശശി ദിവസങ്ങള്‍ക്ക് മുന്‍പ് സെക്രട്ടറിയേറ്റ് പരിസരത്ത് എത്തിയത് വാര്‍ത്തയായിരുന്നു . ശശി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു . ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ നിയമം കൈയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയതിനെത്തുടർന്നാണ് വനംവകുപ്പിന് മുന്നിൽ കീഴടങ്ങാൻ ശശി നിർബന്ധിതനായത്.
2024 വരെ കോൺഗ്രസിലായിരുന്ന വെള്ളനാട് ശശി പിന്നീട് സി.പി.എംൽ ചേർന്ന് മത്സരിച്ച് പ്രസിഡന്റ് സ്ഥാനത്തെത്തുകയായിരുന്നു. ആറാം തവണയാണ് വെള്ളനാട് ശശി പഞ്ചായത്ത് പ്രസിഡന്റാകുന്നത്. സ്ഥിരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിവാദങ്ങളിൽ ഇടം പിടിച്ച ആളാണ് ശശി. അടുത്തിടെ വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടിരുന്നു. 2024ല്‍ പത്തനംതിട്ടയിൽ കടയിൽ അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളയും മർദിച്ചതിന് വെള്ളനാട് ശശി അറസ്റ്റിലായിരുന്നു.
2021 ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യ സബ് സെൻററിെൻറ ശിലാഫലകം തല്ലിത്തകർത്തതിനും ശശി അറസ്റ്റിലായിരുന്നു.

