തലശേരി: പത്താം ക്ലാസ് വിദ്യാർഥിനിയായ പതിനഞ്ചുകാരിയെ എട്ടംഗ സംഘം രണ്ടര മാസത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ചെന്ന പരാതി കെട്ടുകഥയെന്ന് കണ്ടെത്തല്‍ . എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണമാരംഭിച്ച കണ്ണൂർ സിറ്റി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കെട്ടുകഥ ആണെന്ന് കണ്ടെത്തിയത്.
ആൺസുഹൃത്ത് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം പെൺകുട്ടിയെ തന്റെ മറ്റ് സുഹൃത്തുക്കൾക്കു കാഴ്ചവയ്ക്കുകയും ചെയ്തുവെന്നായിരുന്ന പതിനഞ്ചുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടുപേരെ പിടികൂടുകയും തുടര്‍ന്ന് പരാതിക്കാരിയായ പെണ്‍കുട്ടികുട്ടിയുടെ തുടര്‍മൊഴി എടുക്കുകയും ചെയ്തതോടെയാണ് പ്രണയപ്പകയാണ് സംഭവത്തിനു പിന്നിലെന്ന് പൊലിസ് തിരിച്ചറിഞ്ഞത്. പെൺകുട്ടിയുടെ ആദ്യ മൊഴി പ്രകാരം പ്രതിസ്ഥാനത്തേക്ക് എത്തുമായിരുന്ന എട്ട് യുവാക്കളും അവരുടെ കുടുംബങ്ങളുമാണ് മൂന്നു ദിവസം മുൾമുനയിൽ നിന്നശേഷം തലനാരിഴയ്ക്കാണ് അപമാനത്തിൽനിന്നു രക്ഷപ്പെട്ടത് .
രണ്ടര മാസം പീഡനത്തിനിരയായെന്നും ഇതിനെത്തുടർന്ന് പെൺകുട്ടി നഗരമധ്യത്തിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചുവെന്നുമായിരുന്നു പൊലിസിനു ലഭിച്ച വിവരം. വിഷയം അതീവ ഗൗരവത്തിലെടുത്ത പൊലിസ് സംഭവത്തിൽ മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്.
തുടര്‍ന്ന് മറ്റ് പ്രതികളെ പിടികൂടാൻ പൊലിസ് വ്യാപകമായ റെയ്ഡ് നടത്തുകയും ചെയ്തു. കണ്ണൂർ പയ്യാമ്പലം, മാഹി തുടങ്ങിയ സ്ഥലങ്ങളിൽ കാറിൽ കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കി.
പെൺകുട്ടി പറഞ്ഞ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ കോൾ റെക്കോർഡുകളും ശേഖരിച്ച പൊലിസ് മെഡിക്കൽ പരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചില്ല . സിസിടി വി ദൃശ്യങ്ങളിലും കോൾ റിക്കാർഡുകളിലും പെൺകുട്ടി പറഞ്ഞ ദിവസങ്ങളിലും സമയത്തും പെൺകുട്ടി പറഞ്ഞ സ്ഥലങ്ങളിൽ പ്രതികളുടെയോ പെൺകുട്ടിയുടെയോ സാന്നിധ്യം കണ്ടെത്താനുമായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം കെട്ടുകഥയാണെന്ന് പൊലിസിനു ബോധ്യപ്പെട്ടത്.
ഇരുപത്തിരണ്ടുകാരനായ ആൺസുഹൃത്ത് തന്നോടുള്ള ഇഷ്ടം ഉപേക്ഷിക്കുകയും മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാകുകയും ചെയ്തതിന്റെ വിരോധത്തിൽ ആൺസുഹൃത്തിനെയും സുഹൃത്തുക്കളെയും കുടുക്കാനാണ് പീഡനകഥ മെനഞ്ഞതെന്നു പെൺകുട്ടി പൊലിസിനോടു സമ്മതിച്ചു . ഇതോടെ കസ്റ്റഡിയിലുണ്ടായിരുന്ന യുവാക്കളെ പൊലിസ് വിട്ടയച്ചു.
മാളിൽ വച്ച് പരിചയപ്പെട്ടു പ്രണയത്തിലായ യുവാവിനോടും കൂട്ടുകാരോടുമാണു പെൺകുട്ടി പ്രണയപ്പക തീർക്കാൻ ശ്രമിച്ചത്. നിലവിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളിൽ പെൺകുട്ടിയുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടെ കോടതിക്കു റിപ്പോർട്ട് നൽകാനുള്ള ഒരുക്കത്തിലാണ് പൊലിസ്.

