ഡോ.വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ

AnilKumar BalaKrishnan

കൊല്ലം: ഡോ.വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ . ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പ്രസ്താവിച്ചത് . അപൂർവങ്ങളിൽ അപൂർവമായ കേസായി കണ്ട് പരമാവധി ശിക്ഷ നൽകണമെന്നയിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം.

പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2023 മെയ് 10നാണ് പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് വന്ദനാദാസിനെ കൊലപ്പെടുത്തിയത്. സന്ദീപിന് മാനസിക സ്ഥിരത ഇല്ലെന്ന് സ്ഥാപിക്കാനാണ് തുടക്കം മുതൽ പ്രതിഭാഗം ശ്രമിച്ചത്. എന്നാൽ, പ്രതിക്ക് മാനസിക പ്രശ്നം ഇല്ലെന്ന് വൈദ്യ പരിശോധനയിലൂടെ തെളിയിക്കാൻ കഴിഞ്ഞത് പ്രോസിക്യൂഷന് നേട്ടമായി. യാതൊരു പ്രകോപനവും ഇല്ലാതെ പ്രതി എന്തിനീ കൃത്യം നടത്തിയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിച്ചത്. മാനസിക പ്രശ്നം ഉണ്ടെന്ന് വരുത്തി തീർത്ത് അന്വേഷണത്തെ വഴി തിരിച്ചു വിടാൻ സന്ദീപ് നടത്തിയ നീക്കങ്ങൾ പൊലീസ് തുടക്കത്തിലേ തിരിച്ചറിയുകയായിരുന്നു. 70ൽ അധികം സാക്ഷികളെ വിചാരണയുടെ ഘട്ടത്തിൽ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു.

Share This Article