ഡൽഹി: കെ.സുധാകരനും അടൂർ പ്രകാശിനും നിയമസഭയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതിയില്ല. കണ്ണൂരും കോന്നിയിലും സ്ഥാനാർഥികളുമായി ഇന്ന് പട്ടികയിറങ്ങും. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല.
കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി ഒ മോഹനൻ കണ്ണൂരിൽ സ്ഥാനാർത്ഥി ആയേക്കുമെന്നാണ് വിവരം. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ ആയിരിക്കും മത്സരിക്കുക.
അതേസമയം മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച കെ സുധാകരൻ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയാണ്. അനുനയത്തിന് നേതാക്കൾ ശ്രമം നടത്തുമ്പോഴും അടുക്കാതെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം
പെരുമ്പാവൂരിൽ എൽദോസിന് പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ഉദുമ,പട്ടാമ്പി,പെരുമ്പാവൂർ,വടക്കാഞ്ചേരി മണ്ഡലങ്ങളിൽ ഒറ്റപ്പേരിലെത്താൻ കഴിഞ്ഞില്ല. സമവായമാകാത്ത സീറ്റുകളിലെ തീരുമാനം ഖാർഗെയ്ക്ക് വിട്ടു. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കും.
തർക്ക സീറ്റുകളിലെ തീരുമാനം ഹൈക്കമാൻഡിന് വിട്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന മാരത്തോൺ ചർച്ച വെളുപ്പിന് 2.15 നാണ് അവസാനിച്ചത്. എംപിമാർ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചർച്ചക്ക് ശേഷം പ്രതികരിച്ചു.
തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ലെന്നും നാലഞ്ച് സീറ്റിൽ ചർച്ച തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ബാക്കി സീറ്റുകളിൽ തീരുമാനമായി. ഈ സീറ്റുകളിലെ സ്ഥാനാർത്ഥികളെ എഐസിസി പ്രഖ്യാപിക്കുമെന്നും. നല്ല സ്ഥാനാർത്ഥികളെയാണ് തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് രാവിലെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കെ സുധാകരൻ കേരള ഹൗസിൽ നിന്ന് എൻഒസി വാങ്ങിയിരുന്നു.

