കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ പെണ്‍കുട്ടിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിയെ കണ്ടെത്താനായില്ല. ഇന്നലെ രാത്രിയിലാണ് ജോലി കഴിഞ്ഞ് മടങ്ങിവരുന്ന പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്നു. പെണ്‍കുട്ടിയുടെ തലയില്‍ മുണ്ടിട്ട് മൂടിയാണ് ആക്രമണം നടത്തിയത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന, കളമശേരിയിൽ വാടകക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശിയായ കുട്ടിയാണ് ആക്രമണത്തിനിരയായത്. രാത്രി എട്ടരയോടെ ജോലി സ്ഥലത്തുനിന്ന് വരുമ്പോഴാണ് സെന്റ് ജോസഫ് പള്ളിക്ക് സമീപം ആക്രമണമുണ്ടായത്. തൊപ്പിയും ഷർട്ടുമിട്ട ആളാണ് ആക്രമിച്ചത്. തൂണിൽ തലയിടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചുമാണ് കവർന്നത്. തലയുടെ പിൻഭാഗത്ത് മുറിവേറ്റു. ഒരുപവനിലേറെ തൂക്കം വരുന്ന സ്വർണമാലയാണ് കവർന്നത്.
നഷ്ടപ്പെട്ടത് ഐഫോണാണെന്നും പറയുന്നു. വിജനമായ സ്ഥലത്ത് വെച്ചാണ് ആക്രമണമുണ്ടായത്. പെൺകുട്ടിയുടെ സുഹൃത്തുക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടി മാനസികാഘാതത്തിലാണെന്നും സംസാരിക്കാനായിട്ടില്ലെന്നും പറയുന്നു. സ്ഥിരമായി പോകുന്ന വഴിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. പൊലീസ് ആശുപത്രിയിലെത്തി. അക്രമിക്കായി അന്വേഷണം ആരംഭിച്ചു.

