തൃശ്ശൂർ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് തയ്യാറാണ്. എംപിമാർ മത്സരിക്കണേയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല. പക്ഷേ പാർട്ടിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. മത്സരിക്കുമെന്ന് ആരും പ്രഖ്യാപിച്ചിട്ടില്ല. കെ സുധാകരൻ ദില്ലിയിൽ വരും. മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും വിജയസാധ്യതകളെ ബാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
എംപിമാർ മത്സരിക്കേണ്ടെന്ന നിലപാട് എഐസിസി കടുപ്പിച്ചതിന് പിന്നാലെ കെ.സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സജീവമായി.ഇരുപതോളം സീറ്റുകളിൽ ഒറ്റ പേരിൽ എത്താൻ കഴിയാത്തതാണ് നേതൃത്വത്തെ ഇപ്പോഴും കുഴക്കുന്നത്.
മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയാത്തതും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ആവാത്തതുമാണ് കോൺഗ്രസ് സീറ്റ് ചർച്ചകൾ വഴിമുട്ടാൻ പ്രധാന കാരണം. കെ.സുധാകരൻ പരസ്യമായും അടൂർ പ്രകാശ് സമുദായ സംഘടനകൾ മുഖേനയും നിയമസഭാ സീറ്റ് എന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേന്ദ്ര നേതൃത്വം.
കെ.സുധാകരനെ നാളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെങ്കിലും ഡൽഹി യാത്രയുടെ കാര്യത്തിൽ സുധാകരൻ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദത്തിന് സുധാകരൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. സുധാകരൻ അല്ലെങ്കിൽ കണ്ണൂരിൽ സ്ഥാനാർത്ഥി ആര് എന്ന കാര്യത്തിലും സുധാകരന്റെ ക്യാമ്പിൽ തീരുമാനമായിട്ടില്ല.അതിനിടെ, സ്ഥാനാർഥിത്വത്തിൽ അനുകൂല നിലപാടുള്ള പ്രധാന നേതാക്കളുടെ യോഗം വിളിക്കാനൊരുങ്ങി കെ.സുധാകരൻ. ദേശീയ നേതൃത്വത്തിന്‍റെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കടുത്ത തീരുമാനം ഉണ്ടായേക്കും. കെ.സുധാകരന്റെ കാര്യത്തിൽ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിൽ ഡിസിസിക്കും അതൃപ്തിയുണ്ട്.

