നാട്ടികയിൽ സിസി മുകുന്ദനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം. ഡൽഹിയിൽ എത്തിയ സിസി മുകുന്ദൻ സണ്ണി ജോസഫുമായും രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തി. മുകുന്ദനെ പിന്തുണയ്ക്കുന്നതിൽ പ്രാദേശിക നേതൃത്വം കടുത്ത എതിർപ്പ് അറിയിച്ചിരുന്നു. കെ സി വേണുഗോപാലുമായും മുകുന്ദൻ കൂടിക്കാഴ്ച നടത്തിയേക്കും.
അമ്പലപ്പുഴ മോഡൽ നാട്ടികയിലും വരാനാണ് സാധ്യത. കോൺഗ്രസിന്റെ പ്രാദേശിക വികാരം മറികടന്ന് മുകുന്ദന് സീറ്റ് നൽകാനാണ് നീക്കം. സി സി മുകുന്ദനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ചർച്ചകള്‍ നടന്നുവരികയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ മുകുന്ദനുമായി ചർച്ച നടത്തും.
പേയ്മെൻ്റ് സീറ്റ് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നാട്ടിക എംഎല്‍എയും നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി സി മുകുന്ദനെ സിപിഐ പുറത്താക്കിയത്. മുകുന്ദന്‍ നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടി വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് എന്നായിരുന്നു സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞത്.
അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണ പാർട്ടി നടപടി സ്വീകരിച്ചു. തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി തന്നെ ശ്രമിച്ചതാണ്. അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് ജില്ലാ എക്‌സിക്യുട്ടീവില്‍ നിന്ന് മാറ്റി. നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മുകുന്ദനെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.
മുൻ എംഎൽഎയായ ഗീത ഗോപിയാണ് നാട്ടികയിൽ ഇത്തവണ സിപിഐയുടെ സ്ഥാനാർത്ഥി. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന്‍ ആരോപിച്ചിരുന്നു.

