തൃശ്ശൂർ സിപിഐയിൽ പൊട്ടിത്തെറി.
പെയ്മെൻ്റ് സീറ്റ് ആരോപണം ഉന്നയിച്ച് സിപിഐയോട് ഇടഞ്ഞ നാട്ടിക MLA സി സി മുകുന്ദൻ യുഡിഎഫ് സ്വതന്ത്രനായേക്കും.യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിസി മുകുന്ദൻ എംഎൽഎ. കെ.സി വേണുഗോപാലും ചെന്നിത്തലയും മുകുന്ദനുമായി സംസാരിച്ചു..ഗീത ഗോപിക്ക് അവസരം കിട്ടിയത് പാർട്ടിക്ക് പണം പിരിച്ചു കൊടുത്തത് കൊണ്ടെന്ന് സി സി മുകുന്ദൻ ആരോപിച്ചു.
ലളിത ജീവിതംകൊണ്ടും മണ്ഡലത്തിലെ സാന്നിധ്യം കൊണ്ടും ജനശ്രദ്ധ നേടിയ സിസി മുകുന്ദൻ എംഎൽഎക്ക് രണ്ടാമതൊരു അവസരം സിപിഐ നിഷേധിച്ചതോടെയാണ് പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പറഞ്ഞ സിസി മുകുന്ദൻ അത് പാർട്ടിക്കെതിരായ പ്രതിഷേധമാണെന്നും പ്രഖ്യാപിച്ചു. ഗീതാ ഗോപിക്ക് സീറ്റ് നൽകിയത് പെയ്മെന്റ് സീറ്റ് ആണോ എന്ന് പരിശോധിക്കണമെന്നും സിസി മുകുന്ദൻ എംഎൽഎ പറഞ്ഞു.
ഇതൊരു അവസരമായി കണ്ട് സിസി മുകുന്ദനെ സ്വതന്ത്ര്യ സ്ഥാനാർത്ഥിയിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അതേസമയം സി.സി മുകുന്ദനെ ശത്രുവായി കാണില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുകുന്ദന് പറയാനുള്ളത് പാർട്ടി കേൾക്കും. ഇത്രയും വർഷം സ്നേഹിച്ച പാർട്ടിയെ മുകുന്ദൻ തള്ളിക്കളയുമെന്ന് കരുതുന്നില്ല. പേയ്മെൻ്റ് സീറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരിക്കലും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിസി മുകുന്ദന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫ് നേതൃത്വം പറഞ്ഞിട്ടില്ലെന്നും
മുകുന്ദൻ പാർട്ടി വിട്ടുപോകുമെന്ന് കരുതുന്നില്ലെന്നും സിപിഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി കെജി ശിവാനന്ദനും പറഞ്ഞു
പാർട്ടി നിയോഗിച്ച പേഴ്സണൽ സ്റ്റാഫ് വ്യാജ ഒപ്പിട്ടു പണം തട്ടി എന്ന് എംഎൽഎ ആരോപിച്ചതോടെയാണ് മുകുന്ദനും പാർട്ടിയും തമ്മിൽ ഇടയുന്നത്. പാർട്ടിക്കെതിരെ പരസ്യ പ്രതികരണങ്ങൾ നടത്തുന്നത് പതിവായതോടെയാണ് മുകുന്ദനെതിരെ നടപടി വന്നത്.
അതിലും തീരാതെയാണ് ഇപ്പോൾ സീറ്റ് നിഷേധം.

