കണ്ണൂരിൽ സ്ഥാനാർത്ഥി നിർണയത്തിൽ സുപ്രധാന തീരുമാനങ്ങളുമായി സി പി എം ജില്ലാ സെക്രട്ടറിയേറ്റ്. കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും. തളിപ്പറമ്പ് മണ്ഡലത്തിൽ പി കെ ശ്യാമള എൽഡിഎഫ് സ്ഥാനാർത്ഥിയാകും. തലശ്ശേരിയിൽ ഷംഷീറിന് അവസരമില്ല.മറ്റ് സിറ്റിംഗ് എംഎൽഎമാർക്ക് രണ്ടാമതും, പിണറായി വിജയന് മൂന്നാമതും മത്സരിക്കാൻ അവസരം നൽകും.
ഇന്നുകൂടിയ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് സ്ഥാനാർത്ഥിനിർണയം പൂർത്തിയാക്കിയത്. ജില്ലയിലെ 11 മണ്ഡലങ്ങളിൽ ഒമ്പതിലും സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. മട്ടന്നൂരിൽ രണ്ടുതവണ വിജയിച്ച, കെ കെ ശൈലജയെ മാറ്റി ഡിവൈഎഫ്ഐ നേതാവ് വി കെ സനോജിന് അവസരം ഒരുങ്ങും. പയ്യന്നൂരിൽ ടി ഐ മധുസൂദനും,കല്യാശ്ശേരിയിൽ എം വിജിനും അഴീക്കോട് കെ വി സുമേഷും മത്സരിക്കും. രണ്ടുതവണ വിജയിച്ച എ എൻ ഷംസീർ ന് പകരം തലശ്ശേരിയിൽ കരായി രാജൻ ജനവിധി തേടും. തളിപ്പറമ്പ് മണ്ഡലത്തിൽ മുൻ മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാറിന്റെ പേര് ഉയർന്നു വന്നെങ്കിലും പ്രാദേശിക എതിർപ്പുകളെ തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ശ്യാമളയെ പരിഗണിക്കുകയായിരുന്നു. ഒരേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായ രണ്ട് തവണ വിജയിച്ചവർക്ക് മത്സരാനുമതി നിഷേധിച്ച സി പി എം ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നൽകി.നിലവിലെ എംഎൽഎയും കെപിസിസി പ്രസിഡണ്ടുമായ സണ്ണി ജോസഫ് പേരാവൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെങ്കിൽ മണ്ഡലത്തിൽ മത്സരം കടുക്കും, മന്ത്രിയെന്ന നിലയിൽ കെ കെ ശൈലജ നടത്തിയ മാതൃകാ പ്രവർത്തനങ്ങൾ മണ്ഡലത്തിൽ അട്ടിമറി വിജയം സമ്മാനിക്കുമെന്ന് പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം. പേരാവൂരിലെ ശൈലജയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങളോട് യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന്
കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പ്രതികരിച്ചു
കണ്ണൂർ മണ്ഡലം കോൺഗ്രസ് എസിനും, ഇരിക്കൂർ, കേരള കോൺഗ്രസ് മാണി വിഭാഗത്തിനും നൽകാൻ എൽഡിഎഫിൽ ധാരണയായി. ഇവിടെ സ്ഥാനാർഥിനിർണയ ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണ്.

