കൊച്ചി: മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനല്‍ എന്നവകാശപ്പെടുന്ന റിപ്പോര്‍ട്ടര്‍ ടിവി നിലവിൽ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വാണിജ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനം ട്രാന്‍സ്പോര്‍ടിംഗ് ആന്‍ഡ് സ്റ്റോറേജ് എന്ന വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
പഴയ റിപ്പോർട്ടർ ചാനൽ എം.വി നികേഷ് കുമാർ ആന്റോ അഗസ്റ്റിന് കൈമാറിയെന്നും അതുകൊണ്ടുതന്നെ ആന്റോ അഗസ്റ്റിനാണ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ എന്നുമാണ് പൊതുജനങ്ങളെ വിശ്വസിപ്പിച്ചിരിക്കുന്നത്. അങ്ങിനെയെങ്കിൽ റിപ്പോർട്ടർ ടിവിക്ക് രണ്ട് മാനേജിംഗ് ഡയറക്ടര്മാറുണ്ട് എന്ന് സമ്മതിക്കേണ്ടിവരും. രണ്ട് മാനേജിംഗ് ഡയറക്ടർമാരുള്ള രാജ്യത്തെ ആദ്യ ടെലിവിഷൻ ചാനൽ എന്ന സവിശേഷതയും അങ്ങിനെയെങ്കിൽ റിപ്പോർട്ടർ ടിവിക്ക് സ്വന്തം.

എന്നാൽ ഔദ്യോഗിക രേഖകള്‍ പ്രകാരം ഇപ്പോഴും എം.വി. നികേഷ് കുമാറാണ് ചാനലിന്റെ മാനേജിംഗ് ഡയറക്ടർ. നികേഷിന്റെ ഭാര്യ റാണി വര്‍ഗീസ് ഡയറക്ടറും. ഇന്തോ ഏഷ്യന്‍ ചാനല്‍ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രേഖകളില്‍ അഗസ്റ്റിന് സഹോദരന്മാരുടെ ആരുടെയും പേരില്ല. എന്നാല്‍ അവര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ വൈബ്സൈറ്റിലും പൊതുസമൂഹത്തിനിടയിലും അവകാശപ്പെടുന്നത് തങ്ങളുടേതാണ് റിപ്പോര്‍ട്ടര്‍ ടിവി എന്നാണ്.

ആന്റോ അഗസ്റ്റിന് മാനേജിംഗ് ഡയറക്ടർ മാത്രമല്ല എഡിറ്റര്‍ ഇന്‍ ചീഫും ആണ്. സഹോദരന്മാരായ റോജി അഗസ്റ്റിന് ചെയര്‍മാനും ജോസുകുട്ടി അഗസ്റ്റിൻ വൈസ് ചെയര്‍മാനുമെന്നും ഇവർ അവകാശപ്പെടുന്നു. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ, വിതരണ മന്ത്രാലയത്തിന്റെ ചട്ടപ്രകാരം കൈമാറ്റം അനുവദനീയമല്ല. എങ്കിലും ചാനലിന്റെ ഉടമസ്ഥര്‍ എന്നാണു ആന്റോയും സഹോദരന്മാരും സ്വയം വിശേഷിപ്പിക്കുന്നത്.
ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യം തേടി ഇന്‍സൈറ്റ് കേരള നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകളാണ് കണ്ടെത്തിയത്. നിലവില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉടമസ്ഥര്‍ എന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ചാനല്‍ നടത്താനുള്ള ലൈസന്‍സ് ലഭ്യമായിട്ടില്ല. ട്രാന്‍സ്പോര്‍ടിംഗ് ആന്‍ഡ് സ്റ്റോറേജ് എന്ന വിഭാഗത്തിലാണ് ഈ കമ്പനി വാണിജ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതായത് സ്റ്റോറേജും ട്രാൻസ്പോർട്ടിംഗും നടത്താൻ രജിസ്റ്റർ ചെയ്ത കമ്പനി വാർത്തകളും നുണകളും വാണിജ്യാടിസ്ഥാനത്തിൽ പടച്ചുവിടുന്നുവെന്ന് സാരം. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍ ആയി മെല്‍ബി ജോസ്, ജോസ് കടയില്‍തട്ടില എന്ന വ്യക്തികളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. അഗസ്റ്റിന് സഹോദരന്മാര് അവകാശപ്പെടുന്നതുപോലെ ഈ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം അവര്‍ക്ക് ഇല്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ യഥാര്‍ത്ഥ ഉടമകളെ അന്വേഷിച്ചിറങ്ങിയ ഇന്‍സൈറ്റ് കേരള അവിടെയും അഗസ്റ്റിന് സഹോദരങ്ങളുടെ കുബുദ്ധിയുടെ ആഴം തിരിച്ചറിഞ്ഞു . റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ മെല്‍ബി ജോസ് ജോസ് കുട്ടി അഗസ്റ്റിന്റെ ഭാര്യ ആണ് . രണ്ടാമനായ ജോസ് കടയില്‍തട്ടില എന്ന വ്യക്തി ആന്റോ അഗസ്റ്റിന്റെ ഭാര്യാ പിതാവാണെന്നും വ്യക്തമായി . റിപ്പോര്‍ട്ടര്‍ സ്റ്റുഡിയോ കോപ്ലക്സ് എന്ന വിലാസത്തില്‍ മറ്റ് അഞ്ച് കമ്പനികള്‍ കൂടി മെല്‍ബി ജോസ് ഡയറക്ടര്‍ ആയി വാണിജ്യ മന്ത്രാലയത്തില്‍ രജിസ്ടര്‍ ചെയ്യപ്പെട്ടിട്ടുണ്ട് . വെറും പത്തുലക്ഷം രൂപ മൂലധന നിക്ഷേപമായി രജിസ്ടര്‍ ചെയ്ത റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എന്ന സ്ഥാപനത്തിന്റെ ഉടമകള്‍ തങ്ങളാണെന്ന് അഗസ്റ്റിനും കൂട്ടരും അവകാശപ്പെടുമ്പോള്‍ മെല്‍ബി ജോസ്, ജോസ് കടയില്‍തട്ടില എന്നിവര്‍ ഇവരുടെ ബെനാമി ഇടപാടുകാര്‍ ആണെന്ന് വ്യക്തമാണ് .

മെല്‍ബി ജോസ് ഡയറക്ടര്‍ ആയ എമരാജ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ റോജി അഗസ്റ്റിന്റെ ഭാര്യ ടെസ്സി ആണ് സഹ ഡയറക്ടര്‍. ടിബിസി എന്റര്‍പ്രൈസസ്, മാംഗോ ഫോണ്‍ തട്ടിപ്പ് നടത്തിയ മാംഗോഫെറ എന്നീ സ്ഥാപനങ്ങളിലും ഇരുവരും ഡയറക്ടര്‍മാര്‍ ആണ്. ഇവരുടെ ഉടമസ്ഥതയിലുള്ള എമരാജ് കോര്പ്പറേഷന്, എമരാജ് വെഞ്ച്വേഴ്സ് എന്നീ സ്ഥാപനങ്ങളില്‍ ആന്റോ അഗസ്റ്റിന്റെ ഭാര്യ ബില്‍ഹ തെരേസ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്.

തിരുപ്പൂര്‍ കേന്ദ്രമായി രജിസ്റ്റർ ചെയ്ത കിന്നെക് അപ്പാരല്‍സ് എന്ന സ്ഥാപനത്തില്‍ മെല്ബിയ്ക്കൊപ്പം ഡയറക്ടര്‍ ആയുള്ളത് ഭര്‍ത്താവ് ജോസ് കുട്ടി അഗസ്റ്റിന് ആണ്. മാംഗോഫെറ ഒഴികെയുള്ള മുഴുവന്‍ സ്ഥാപനങ്ങളുടെയും മൂലധനം വെറും പത്ത് ലക്ഷം രൂപ മാത്രമാണെന്നാണ് രേഖകളില്‍ കാണുന്നത്. 2023 ഏപ്രില്‍ മാസത്തില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ആരംഭിച്ച ശേഷം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് ഇത്രയും കമ്പനികള്‍ ഇവര്‍ ആരംഭിച്ചു എന്നതും ദുരൂഹമാണ്.
സ്വന്തമായി ഒരു സ്ഥാപനവുമില്ലാത്തതും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കപ്പെട്ടിട്ടുള്ളതുമായ ആന്റോ അഗസ്റ്റിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സ്റ്റേഡിയം വിട്ടുനല്‍കാന്‍ എടുത്ത തീരുമാനത്തിന് പിന്നില്‍ ആരുടെ താല്‍പ്പര്യമാണന്ന അന്വേഷണമാ ണ് ഇനി നടക്കേണ്ടത്.

