കെ വി നിരഞ്ജന്‍
തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടി വി ചാനല്‍ എംഡിയായ ആന്റോ അഗസ്റ്റിനെ.
ഒന്നിനുപുറകെ ഒന്നായി വിവാദങ്ങള്‍ വേട്ടയാടുകയാണ്. ഫുട്‌ബോള്‍ ഇതിഹാസം ലയണ്‍ മെസിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസിന് പിന്നാലെ, ഇപ്പോള്‍ രണ്ടുകേസുകള്‍ കൂടി ആന്റോയുടെ പേരില്‍ വന്നിരിക്കയാണ്.
മുഖ്യമന്ത്രി വി.ഡി. സതീശന്‍ രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഇപ്പോള്‍ പൊലീസ് കേസെടുത്തു. നേരത്തെ റിപ്പോര്‍ട്ടര്‍ ടീവിയിലടക്കം നടന്ന റെയ്ഡിന്റെ ഭാഗമായി ആന്റോയുടെ വീട് പരിശോധിച്ചപ്പോള്‍, കണക്കിലധികമുള്ള മദ്യവും പിടികുടിയിരുന്നു. ഇതിലും എക്‌സൈസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നാണ് അറിയുന്നത്. ഇതോടെ റിപ്പോര്‍ട്ടര്‍ ടടീവിയിലും വലിയ പ്രതിസന്ധിയാണ്. ചാനലിന്റെ ധാര്‍മ്മിക മുഖം അഴിഞ്ഞുവീണിരിക്കയാണ്. പലരും ചാനല്‍ വിടുന്ന കാര്യവും പരിഗണിക്കായണ്.
വ്യാജ വിവാഹക്കേസില്‍ ഒന്നാം പ്രതി
വി ഡി സതീശന്റെ വ്യാജ വിവാഹക്കേസില്‍, ആന്റോ അഗസ്റ്റിനെയാണ് കേസിലെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. പൊതുസമൂഹത്തില്‍ മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. മറ്റ് രണ്ട് യുവാക്കളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും വ്യാജരേഖയാണെന്ന് അറിഞ്ഞുകൊണ്ട് അത് കൈവശം സൂക്ഷിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഡിജിപിക്ക് ലഭിച്ച പരാതി സിറ്റി പൊലീസ് കമ്മിഷണര്‍ വഴി തിരുവനന്തപുരം സൈബര്‍ സിറ്റി എസിപിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരനായ രാജു പി. നായരുടെ പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയ യുവാക്കളെ കണ്ടെത്തി ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ആന്റോ അഗസ്റ്റിന്റെ കൈവശമുള്ള രേഖകളും യുവാക്കള്‍ റിപ്പോര്‍ട്ടര്‍ ടി.വി. ഓഫീസിലെത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പിടിച്ചെടുത്ത് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
റിപ്പോര്‍ട്ടര്‍ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്‍ നടത്തിയ വെളിപ്പെടുത്തലുകളോടെയാണ് വിഷയം ചര്‍ച്ചയായത്. മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്തതായുള്ള രേഖകളുമായി രണ്ട് യുവാക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്നും വാര്‍ത്ത നല്‍കാനായിരുന്നു ഇവരുടെ ആവശ്യമെന്നും ആന്റോ പറഞ്ഞിരുന്നു. രേഖകളുടെ ആധികാരികതയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വിലാസത്തില്‍ അന്വേഷണം നടത്തിയെന്നും രേഖകള്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ വാര്‍ത്ത നല്‍കേണ്ടെന്ന് തീരുമാനിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. വ്യാജരേഖ നിര്‍മിച്ചവരെയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തണമെന്നാണ് രാജു പി. നായരുടെ പരാതിയിലെ ആവശ്യം. ആന്റോ അഗസ്റ്റിന്റെ കൈവശമുള്ള രേഖകള്‍ പിടിച്ചെടുക്കണമെന്നും റിപ്പോര്‍ട്ടര്‍ ടി.വി. ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കും പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും പൊലീസിനെയോ സര്‍ക്കാരിനെയോ അറിയിക്കാതിരുന്നത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജരേഖയുമായി റിപ്പോര്‍ട്ടര്‍ ടി.വി. ഓഫീസിലെത്തിയ വ്യക്തികളെ കണ്ടെത്താനും അവരുടെ ലക്ഷ്യം വ്യക്തമാക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം, റിപ്പോര്‍ട്ടര്‍ ടി.വി. ഓഫീസിലും ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിലും പൊലീസ് പരിശോധന നടത്തിയതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചെന്നും എന്നാല്‍ മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വാര്‍ത്താ ഉറവിടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വി.ഡി. സതീശന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു തന്റെ കൈയില്‍ മറുപടിയില്ലെന്നും ആന്റോ വ്യക്തമാക്കിയിരുന്നു.
കുടുംബ വീട് മദ്യക്കലവറ
റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി. ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വാഴവറ്റയിലെ കുടുംബവീട്ടില്‍ റെയ്ഡിനിടെ എക്സൈസ് സംഘം കണ്ടെടുത്തത് വ്യക്തികള്‍ക്ക് നിയമപരമായി കൈവശം വെക്കാവുന്നതിന്റെ 14 ഇരട്ടി വിദേശമദ്യമാണ്. ഇതിന് പുറമേ അനുവദനീയമായതിന്റെ ഇരട്ടിയിലേറെ വൈനും എക്സൈസ് പിടിച്ചെടുത്തു. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് എക്സൈസ് അറിയിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്ത 43 ലിറ്റര്‍ വിദേശമദ്യവും 22 ലിറ്റര്‍ വൈനുമാണ് വീടിനുള്ളിലെ മിനി ബാറില്‍ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തത്.

ഫുട്ബോള്‍ താരം ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ആന്റോ അഗസ്റ്റിന്‍ സഹോദരന്മാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അന്വേഷണ സംഘം മിന്നല്‍ പരിശോധന നടത്തിയത്. കൊച്ചിയിലെ ചാനല്‍ ഓഫീസിനൊപ്പം വയനാട്ടിലെ വസതിയിലും റൈഡ് പുരോഗമിക്കവേയാണ് അനധികൃത മദ്യശേഖരം കണ്ടെത്തിയത്. വീട്ടില്‍ ക്രമാതീതമായ അളവില്‍ മദ്യമുണ്ടെന്ന് മനസിലാക്കിയ പോലീസുകാര്‍ ഉടന്‍ തന്നെ എക്സൈസ് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പുറത്തുനിന്നുള്ള രണ്ടുപേരെ സാക്ഷികളാക്കി വീടിനുള്ളില്‍ കടന്ന് നിയമനടപടികള്‍ ആരംഭിച്ചു. കേരളത്തിലെ അബ്കാരി നിയമമനുസരിച്ച് ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം മൂന്ന് ലിറ്ററും വിദേശനിര്‍മ്മിത മദ്യം 2.5 ലിറ്ററുമാണ്. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍പ്പറത്തിയാണ് 43 ലിറ്റര്‍ ഇറക്കുമതി ചെയ്ത വിദേശമദ്യം വീട്ടില്‍ സൂക്ഷിച്ചിരുന്നത്. അതുപോലെ വ്യക്തിഗതമായി കൈവശം വെക്കാവുന്ന വൈനിന്റെ പരിധി 3.5 ലിറ്റര്‍ മാത്രമായിരിക്കെ, 22 ലിറ്റര്‍ വൈനാണ് ഉദ്യോഗസ്ഥര്‍ മഹസര്‍ തയ്യാറാക്കി കസ്റ്റഡിയിലെടുത്തത്. വിദേശ നിര്‍മിത വിദേശ മദ്യം – 43 ലീറ്റര്‍, വിദേശ നിര്‍മിത വിദേശ വൈന്‍- 4.824 ലീറ്റര്‍, കേരള വൈന്‍ – 5.500 ലീറ്റര്‍, മിലിട്ടറി ലിക്കര്‍- 860 മില്ലിലീറ്റര്‍, വിട്ടില്‍ നിര്‍മിച്ച വൈന്‍ എന്ന് തോന്നുന്ന പദാര്‍ഥം-12.750 ലീറ്റര്‍ എന്നിവയാണ് പിടിച്ചെടുത്തത്.
ബിയറും കള്ളും ഉള്‍പ്പെടെ എല്ലാത്തരം മദ്യങ്ങളും ചേര്‍ത്ത് പരമാവധി 15 ലിറ്റര്‍ വരെ സൂക്ഷിക്കാനാണ് നിയമപരമായ അനുമതിയുള്ളത്. പിടിച്ചെടുത്ത വലിയ മദ്യശേഖരം വില്‍പനയ്ക്ക് വേണ്ടിയാണോ സൂക്ഷിച്ചതെന്ന കാര്യത്തില്‍ എക്സൈസ് സംഘം വിശദമായ പരിശോധനയും ഉറവിട അന്വേഷണവും തുടങ്ങി. വില്‍പന ലക്ഷ്യമിട്ടാണ് മദ്യം സൂക്ഷിച്ചതെന്ന് തെളിഞ്ഞാല്‍ അബ്കാരി നിയമത്തിലെ കടുത്ത ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തുടര്‍നടപടികള്‍ നേരിടേണ്ടി വരും.
നിയമവിരുദ്ധമായി വാണിജ്യ ആവശ്യങ്ങള്‍ക്കോ വില്‍പനയ്ക്കോ വന്‍തോതില്‍ മദ്യം ശേഖരിച്ചുവെക്കുന്നത് തെളിയിക്കപ്പെട്ടാല്‍ പത്ത് വര്‍ഷം വരെ തടവും വന്‍തുക പിഴയും ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമായാണ് നിയമം ഇതിനെ കണക്കാക്കുന്നത്. കേരള അബ്കാരി ആക്ട് സെക്ഷന്‍ 55(1) പ്രകാരമുള്ള കുറ്റം ചുമത്താനാണ് എക്സൈസ് ഒരുങ്ങുന്നത്. ഈ വകുപ്പ് പ്രകാരം പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാന്‍ ഇടയുള്ളതാണ്. വിശദ പരിശോധനക്ക് ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് എക്സൈസ് നീക്കം.
തട്ടിപ്പ് കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ എത്തിയ എസ്.ഐ.ടിയുടെ റെയ്ഡിനിടയില്‍ അപ്രതീക്ഷിതമായി വന്‍ മദ്യശേഖരം കൂടിയെത്തിയത് റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജ്‌മെന്റിനെയും ആന്റോ അഗസ്റ്റിനെയും കൂടുതല്‍ നിയമക്കുരുക്കിലാക്കിയിരിക്കുകയാണ്. നിലവില്‍ എക്സൈസ് പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇത് വിദേശത്ത് നിന്ന് എത്തിച്ചതിന്റെ നികുതി രേഖകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അബ്കാരി കേസ് കൂടി രജിസ്റ്റര്‍ ചെയ്തതോടെ വരും മണിക്കൂറുകളില്‍ കൂടുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ഉദ്യോഗസ്ഥര്‍ കടക്കുമെന്നാണ് വിവരം.

