തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
വീണ ടി ദുബായിലേക്ക് കൈമാറിയത് 85 ലക്ഷം രൂപയെന്നാണ് കത്തില്‍ പറയുന്നത്. വീണ സ്വന്തം കൈപ്പടയിലെഴുതിയ പണമിടപാടിന്റെ കുറിപ്പുകളും കത്തിനൊപ്പമുണ്ട്. മുഹമ്മദ് റിയാസിനെതിരെ ഹസന് വാരിസിന്റെ നിര്‍ണായക മൊഴിയുണ്ടെന്നും ഇഡി ഡിജിപിക്ക് അയച്ച കത്തില്‍ പറയുന്നു.
ഹവാല ഏജന്റായ സുബൈര്‍ കരുവാംപോയില്‍ വഴിയാണ് അഞ്ചുതവണ പണം കടത്തിയതെന്ന് ഹസന് വാരിസിന്റെ മൊഴിയുണ്ട്. 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെയാണ് പണം കടത്തിയത്. ഒരു വര്‍ഷ കാലയളവില്‍ ഒരു കോടി 20 ലക്ഷം രൂപ ഇങ്ങനെ കടത്തിയെന്നും ഇഡി കത്തില്‍ പറയുന്നു. ദുബായിലുള്ള ഫൈജാസിന് പണം കൈമാറാനായിരുന്നു നിര്‍ദേശം. റിയാസിന്റെ നിര്‍ദേശ പ്രകാരം ചില ആളുകള്‍ പണം തന്നുവെന്നും ഹസന് വാരിസിന്റെ മൊഴിയിലുണ്ട്. വാരിസിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഹവാല ഇടപാടുകളുടെ വാട്സ്ആപ്പ് ചാറ്റുകള്‍ ലഭിച്ചുവെന്നും ഇ ഡി കത്തിലുണ്ട്.
2024 സെപ്റ്റംബര്‍ 17-ാം തീയതി ഫൈജാസിന് 56,430.91 ദിര്‍ഹം കൊടുത്തു എന്ന് ഡയറിയിലുണ്ട്. ഇവിടെ നിന്ന് അയച്ചത് 85 ലക്ഷം രൂപയാണെന്നും ആകെ ഫൈജാസിന് ലഭിച്ചത് 394K എന്നും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. ഇന്ത്യന്‍ രൂപ ദിര്‍ഹമായി കടത്തിയ ഹവാല ഇടപാടിന്റെ രേഖയാണിതെന്നാണ് ഇഡി വാദം. ഇന്ത്യന്‍ രൂപ ദിര്‍ഹമാക്കി കടത്തിയെന്നും ഇടപാട് മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരമാണെന്നും കത്തില്‍ പറയുന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഡയറി കണ്ടെത്തിയത്. പിന്നീട് ചോദ്യം ചെയ്തപ്പോഴും ഇത് ഹവാല ഇടപാടിന്റെ കണക്കാണെന്ന് വീണ സമ്മതിച്ചു എന്നും ഇഡി പറയുന്നു. വീണ ഒപ്പിട്ടതിന്റെ പകര്‍പ്പും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

