തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കോൺഗ്രസ് നേതാവ് ചേന്തി അനിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഡിസിസി അധ്യക്ഷൻ ആണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ചേന്തി അനിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വഞ്ചിയൂർ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ അനിൽ പോലീസ് റൗഡി ലിസ്റ്റിൽപ്പെട്ട ആളാണ് എന്ന് പ്രതിപാദിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ ശ്രീകാര്യം, തുമ്പ , മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുൻപ് തിരുവനന്തപുരത്തെ ഗുണ്ടാ നേതാക്കളായ പുത്തൻപാലം രാജേഷ്, ഓംപ്രകാശ് എന്നിവരുമായി ചേന്തി അനിൽ സ്വന്തം വീട്ടിൽ വച്ച് കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു.
