തിരുവനന്തപുരം : കശുവണ്ടി അഴിമതി കേസിൽ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമം ചുമത്തി. K A രതീഷ്, R ചന്ദ്രശേഖരൻ എന്നിവരാണ് പ്രതികൾ . തിരുവനന്തപുരം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി. കൊച്ചി സിബിഐ കോടതിയിലേക്ക് വിചാരണ മാറ്റണമെന്ന് അപേക്ഷ നൽകി.
2006 മുതൽ 2015 വരെയുള്ള കാലയളവിൽ തോട്ടണ്ടി ഇറക്കുമതി ചെയ്‌തതിലും സംസ്‌കരണത്തിനും കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോർപറേഷനിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കേസിന് ആധാരം. ഈ കാലയളവിൽ 1400 കോടി രൂപയുടെ കശുവണ്ടി ഇറക്കുമതി ചെയ്‌തതിൽ ഏകദേശം 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തൽ.
വിദേശ രാജ്യങ്ങളിൽ നിന്നും ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി ഉയർന്ന വിലയ്ക്ക് വാങ്ങിയതിലൂടെ കോർപറേഷന് ഭീമമായ സാമ്പത്തിക നഷ്‌ടം വരുത്തിവച്ചു. ഇതിനുപുറമെ, ടെൻഡർ നടപടികളിൽ അട്ടിമറി നടത്തുകയും സ്വകാര്യ വ്യക്തികൾക്ക് വഴിവിട്ട് കരാറുകൾ നൽകുകയും ചെയ്‌തു. അക്കാലത്ത് വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്യാൻ അനുമതി ലഭിച്ചത് ജെ.എം.ജെ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന് മാത്രമായിരുന്നു. ഇതിനായി ചട്ടങ്ങൾ ലംഘിച്ചതായും ടെൻഡർ നടപടികളിൽ കൃത്രിമം കാണിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കോർപറേഷൻ മുൻ ചെയർമാൻ ആർ.ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ രതീഷ്, ജെ.എം.ജെ ട്രേഡേഴ്‌സ് ഉടമ ജെയ്മോൻ ജോസഫ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. കെ.എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം ആദ്യം വിജിലൻസും പിന്നീട് 2015ൽ സിബിഐയുമാണ് കേസ് അന്വേഷിച്ചത്.
അന്വേഷണത്തിൽ കോർപറേഷന് കോടികളുടെ നഷ്‌ടം സംഭവിച്ചതായി സിബിഐ കണ്ടെത്തുകയും 2020ൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. എന്നാൽ, പ്രതികളെ വിചാരണ ചെയ്യുന്നതിനുള്ള ഔദ്യോഗിക പ്രോസിക്യൂഷൻ അനുമതി നൽകാൻ മുൻ എൽഡിഎഫ് സർക്കാർ തയാറായിരുന്നില്ല.

