കെ വി നിരഞ്ജന്
കൊച്ചി: വ്യാജ അവകാശവാദങ്ങളിലൂടെ നിരന്തരം പരിഹാസപാത്രമാവുന്ന വ്യക്തിയാണ് ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍ . ഇപ്പോള്‍ കമാലിന്റെ ഏറ്റവും ലേറ്റസ്റ്റായ ബഡായിയാണ്, സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് പാത്രമാവുന്നത്. അമേരിക്കയിലെ കാര്‍വാഷിംഗ് സംവിധാനം പരിചയപ്പെടുത്തിയപ്പോഴാണണിത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകം മുഴുവന്‍ പ്രാബല്യത്തിലുള്ള ഒരു കാര്‍ വാഷിംഗ് സംവിധാനമാണ് അത്ഭുതകരമെന്ന രീതിയില്‍ കമാല്‍ അമേരിക്കയില്‍ നിന്നും വീഡിയോ റിപ്പോര്‍ട്ടായി പരിചയപ്പെടുത്തിയത്. ഒരു വര്‍ക് ഷോപ്പിലെ ഹെല്‍പ്പറുടെ സാമാന്യബോധം പോലും ഇല്ലാത്ത വ്യക്തിയെ ചന്ദ്രികയുടെ എഡിറ്ററാക്കിയതിലുള്ള പ്രതിഷേധമാണ് ചന്ദ്രികയുടെ എഫ് ബി പേജില്‍ ഉയരുന്നത്. ഇത് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കയായിരുന്നു.
കമാലിനെതിരെ നല്ല പ്രതിഷേധം ലീഗ് അണികളില്‍നിന്നും ഉയരുന്നുണ്ട്.
സി എച്ച് മുഹമ്മദ് കോയയെ പോലെ അതികായന്മാര് ഇരുന്ന കസേരയില്‍ ഇതുപോലെയുള്ള ആളുകളാണോ എന്നാണ് ലീഗ് അണികള്‍ ചോദിക്കുന്നത്. ശരാശരി സ്പോര്‍ട്സ് ജേണലിസ്റ്റായ കമാല്‍ വെറും മണിയടിയിലൂടെയാണ് വളര്ന്നവന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെയും ഇദ്ദേഹം നിരവധി വിവാദങ്ങളില്‍ പെട്ടിട്ടണ്ട്. ഒരു ലോകകപ്പിനിടെ ലയണൽ മെസ്സിയെ നേരിട്ടുകണ്ടുവെന്ന് പറഞ്ഞ് കമാല്‍ അപഹാസ്യനായി. മെസ്സി തന്നെ തിരിച്ചറിഞ്ഞുവെന്നും, വേര് ഈസ് ദാറ്റ ഇന്ത്യന്‍ ജേണലിസ്റ്റ് എന്ന് ചോദിച്ചുവെന്നുമുള്ള ശുദ്ധ പുളുവാണ് ഇയാള്‍ ഉയര്‍ത്തിയത്. ബിബിസി ലോകത്തെ പ്രശസ്ത സ്പോര്‍ട്സ് ജേര്‍ണലിസ്റ്റായി തന്നെ തെരഞ്ഞെടുത്തുവെന്ന് കമാല്‍വരദൂര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു. സാദിഖലി തങ്ങള്‍ അടക്കമുള്ളവരെ കൊണ്ട് അഭിനന്ദന പോസ്റ്റുകളും എഴുതിച്ചു. ഖത്തര്‍ ലോകകപ്പ് സമയത്ത് ഫേസ്ബുക്കില്‍ വന്ന ഒരു കുറിപ്പ് കോപ്പി ചെയ്ത് ചന്ദ്രകയിലെ തന്റെ കോളമാക്കി പ്രസിദ്ധീകരിച്ചുവെന്നും കമാലിനെതിരെ ആക്ഷേപമുണ്ട്. ഇത് കണ്ട പോസ്റ്റിന്റെ ഉടമ പരസ്യമായി കമാല്‍ വരദൂരിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് കുറിപ്പെഴുതി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും കമാല്‍ വരദൂരിന്റെ കാപട്യം ഫേസ്ബുക്കില്‍ വ്യക്തമായി. തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ കമാല്‍ വരദൂര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഫലം താന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പ്രവചിച്ച് പോസ്റ്റിട്ടിരുന്നു എന്നായിരുന്നു എഫ് ബി കുറിപ്പ്. ഇത് ചന്ദ്രിക വാര്‍ത്തയാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് നേരത്തേ ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് മെയ് നാലിന് വൈകീട്ട് എഡിറ്റ് ചെയ്ത് യുഡിഎഫ് 102 സീറ്റ് എന്ന് ചേര്‍ക്കുകയാണ് കമാല്‍ ചെയ്തത്. എഡിറ്റ് ഹിസ്റ്ററി നോക്കി സോഷ്യല്‍ മീഡിയ കമാലിന്റെ കാപട്യം പൊളിച്ചടുക്കി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്നെ ഡല്‍ഹിയില്‍ ഗുസ്തി താരങ്ങളുടെ സമരത്തില്‍ പിടി ഉഷ പോയപ്പോള്‍ അവര്‍ക്കെതിരെ പ്രതിഷേധമുണ്ടായി. ബിജെപി വിരുദ്ധ പത്രങ്ങളെല്ലാം ഉഷയുടെ ഇരട്ടത്താപ്പ് തുറന്ന് കാണിച്ചപ്പോള്‍ ചന്ദ്രിക പിടി ഉഷയെ ഗുസ്തി താരങ്ങള്‍ ആക്രമിച്ചെന്ന് ലീഡ് വാര്‍ത്ത കൊടുത്തു .
സിഎച്ച് മുഹമ്മദ് കോയയെ വെച്ച് പോലും കളവ് പറയാന്‍ കമാല്‍ മടി കാണിച്ചിട്ടില്ല. സി എച്ച് മരിക്കുമ്പോള്‍ 12 വയസ്സുള്ള കമാല്‍ വരദൂര്‍ പിന്നീട് സിഎച്ചിനെ അനുസ്മരിച്ച് എഴുതിയത്, എന്റെ ലേഖനം വായിച്ചിട്ട് ചന്ദ്രികയില്‍ വെച്ച് സിഎച്ച് അഭിനന്ദിച്ചു എന്നാണ്. 1983- ല്‍ മരിച്ച സിഎച്ച് അവസാനത്തെ രണ്ടുവര്‍ഷം ചന്ദ്രികയിലേക്ക് തന്നെ വന്നിട്ടില്ല. പത്താം വയസ്സില്‍ ചന്ദ്രികയില്‍ വെച്ച് സിഎച്ചിന്റെ അഭിനന്ദനം ലഭിച്ചുവെന്ന് പച്ച നുണയായിരുന്നു. എന്നിട്ടും കമാലിനെതിരെ പറയത്തക്ക ഒരു നടപടിയും ചന്ദ്രിക എടുത്തിട്ടില്ല എന്ന് മാത്രമല്ല, അദ്ദേഹത്തിന് പലരെയും മറികടന്ന് പ്രമോഷന് കൊടുക്കയാണ് ഉണ്ടായത്.

