സിപിഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്രകമ്മിറ്റിയംഗം കെ കെ ഷൈലജ. തെറ്റുകൾ തിരുത്തിയെ മതിയാകൂ എന്നും നേതൃത്വം ശൈലിയും പെരുമാറ്റവും പരിശോധിക്കണമെന്നും കെ കെ ഷൈലജ മുന്നറിയിപ്പ് നൽകുന്നു. ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിലാണ് കെ കെ ശൈലജയുടെ വിമർശനം.
മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പുകളിൽ കനത്ത തോൽവി പാർട്ടി ഏറ്റുവാങ്ങിയിട്ടുണ്ട്. അതുപോലെയല്ല ഇപ്പോൾ ഉണ്ടായിരിക്കുന്ന തോൽവി. പാർട്ടിയുടെ ഉറച്ച കോട്ടകളിൽ പോലും ഇളക്കം ഉണ്ടായിരിക്കുന്നു. പാർട്ടിയിൽ ഉറച്ചുനിന്ന നേതാക്കന്മാർ പലരും വിട്ടുപോയി. ഇപ്പോൾ സംഭവിച്ചിരിക്കുന്ന തോൽവി അതീവ ഗൗരവതരമാണ്. വലിയ രീതിയിൽ സംഘടനാ ദൗർബല്യം സംഭവിച്ചിരിക്കുന്നു. നേതാക്കളുടെ പെരുമാറ്റവും ഭാഷാ ശൈലിയും പരിശോധിക്കണമെന്നും ഷൈലജ തുറന്നു പറയുകയാണ്. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുകയും വേണം.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പട്ട് സംസ്ഥാന സെക്രട്ടറിയേറ്റിൽ നേതൃത്വത്തിനെതിരെ സംസാരിക്കാൻ ധൈര്യം കാട്ടിയത് കെ കെ ശൈലജ മാത്രമായിരുന്നു. പേരാവൂരിൽ തന്നെ നിർത്തിയത് മനപ്പൂർവം തോൽപ്പിക്കാനാണെന്നും പിന്നീട് ശൈലജ തോൽവി വിലയിരുത്തുന്ന വേളയിലും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇപ്പോൾ ചിന്താ വാരികയിൽ എഴുതിയ ലേഖനത്തിലും നേതൃത്വത്തിനെതിരായ രൂക്ഷ വിമർശനം തന്നെയാണ് ഉള്ളത്. താഴെത്തട്ട് മുതൽ തോൽവി വിലയിരുത്തുന്ന വേളയിൽ കെ കെ ശൈലജയുടെ തുറന്നുപറച്ചിൽ വീണ്ടും ചർച്ചയാവുകയാണ്.

