കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാമിന് ജാമ്യമില്ല. റാമിൻെറ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ആത്മഹത്യാ പ്രേരണാ കുറ്റവും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പും ജാതി അധിക്ഷേപവും റാമിനെതിരെ ചുമത്തിയിരുന്നു.
തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം നഷേധിച്ചതിനെ തുടര്‍ന്നാണ് റാം ഹൈക്കോടതിയെ സമീപിച്ചത്. റാമിന്റേത് ഗുരുതര കുറ്റകൃത്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.
തിരുവനന്തപുരം ഉഴമലക്കൽ സ്വദേശിയായ നിതിനെ ഏപ്രിൽ 10നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിതിൻ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ നിതിന്റെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി പിന്നീട് കുടുംബം രംഗത്തെത്തുകയായിരുന്നു.
അധ്യാപകരിൽ നിന്ന് കടുത്ത ജാതി അധിക്ഷേപമായിരുന്നു നിതിൻ നേരിട്ടതെന്നാണ് കുടുംബം പറയുന്നത്. തുടർന്ന് നടന്ന വ്യാപക പ്രതിഷേധങ്ങൾക്കു പിന്നാലെ ഡോ. റാമിനെ കോളേജ് മാനേജ്‌മെന്റ് ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.

