പാർട്ടിയെ വെട്ടിലാക്കിയ എ പത്മകുമാറിൻ്റെ വെളിപ്പെടുത്തലിൽ സിപിഎം പ്രതിരോധത്തിൽ ആക്കുകയാണ്. യുവതി പ്രവേശനത്തിലെ നിലപാട് തിരിച്ചടിയായി എന്ന ബോധ്യപ്പെടലിൽ ഭക്തരെയും ഭൂരിപക്ഷങ്ങളേയും ചേർത്തുനിർത്തുന്ന വേളയിലാണ് സിപിഎമ്മിന് മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയ പത്മകുമാറിൽ നിന്ന് കനത്ത ആഘാതം നേരിടേണ്ടി വരുന്നത്. യുവതി പ്രവേശനം സർക്കാർ സ്പോൺസേർഡ് ആണെന്ന ആക്ഷേപം ശരിവെക്കുന്ന രീതിയിലാണ് പത്മകുമാർ ചില തുറന്നുപറച്ചിലുകൾ തന്റെ സുഹൃത്തുക്കളോട് നടത്തിയിരിക്കുന്നത്. ഉടൻ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിൽ ഇക്കാര്യങ്ങൾ പൂർണമായും വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു. നാളെ ജില്ലാ കമ്മിറ്റി ചേർന്ന് പത്മകുമാറിനെതിരായ നടപടി ചർച്ചചെയ്യുന്ന വേളയിലാണ് പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്ന വെളിപ്പെടുത്തൽ.
ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്നാണ് പത്മകുമാർ വെളിപ്പെടുത്തുന്നത്. ഇതിന് ചരട് വലിച്ചത് പാർട്ടിയിലും ഭരണ നേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതൻ എന്നാണ് വെളിപ്പെടുത്തൽ. യുവതികൾ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത് എന്നാണ് പത്മകുമാര്‍ പറയുന്നത്. ആ ദിവസം ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ എത്തിയപ്പോൾ ഉന്നത വ്യക്തിയെ കാണാൻ അനുമതി നൽകിയില്ലെന്നുമാണ് എ പത്മകുമാറിന്റെ വെളിപ്പെടുത്തല്‍.
പത്മകുമാറിൻ്റെ തുറന്ന് പറച്ചിൽ ചൂടേറിയ ചർച്ചയായതോടെ പരുങ്ങലിൽ ആയ സിപിഎം നേതൃത്വം അദ്ദേഹത്തെ തള്ളിപ്പറയുകയാണ്. അതാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാക്കുകളിൽ. ” ശബരിമല സ്വർണ്ണക്കൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആളാണ് പത്മകുമാർ. സംഘടനാ നടപടി ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനിക്കും. പത്മകുമാറിന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല. ഉന്നതൻ ആരാണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം.” എം വി ഗോവിന്ദൻ ഒഴിഞ്ഞുമാറി.
ആത്മകഥ എന്നത് വെറും ഭീഷണി മാത്രമാണോ എന്ന് ചില സംശയങ്ങളും ഉയരുന്നു. പത്തനംതിട്ടയിൽ പത്മകുമാറിന്റെ എതിർചേരിയിൽ നിൽക്കുന്ന ഒരു വിഭാഗം ഇപ്പോഴും വാദിക്കുന്നത് ഇതൊക്കെ വെറും സമ്മർദ തന്ത്രങ്ങൾ മാത്രമെന്നാണ്.

