പ്രതിപക്ഷ ഉപനേതാവ് പദവിയിൽനിന്ന് പിന്നോട്ടില്ലെന്ന് സിപിഐ. പ്രതിപക്ഷ ഉപനേതാവ് പദവി കിട്ടിയേ തീരൂവെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമെടുത്തു. വീട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും സിപിഎമ്മിന് മുന്നിൽ മുട്ടുമടക്കേണ്ടതില്ലെന്നും യോഗത്തിൽ ആവശ്യമുയർന്നു. തങ്ങൾ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും അനുകൂല തീരുമാനം ഉണ്ടാകാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഞങ്ങൾ എൽഡിഎഫിന് ഭാഗമാണ്. എൽഡിഎഫിന്റെ വളർച്ചയിലും താഴ്ചയിലും സിപിഐയുടെ പങ്കുണ്ട്. എൽഡിഎഫ് എന്ന മുന്നണി എത്രമാത്രം സിപിഎമ്മിന്റേതാണോ അത്രയും സിപിഐയുടേതുകൂടിയാണ്’, ബിനോയ് വിശ്വം പറഞ്ഞു. കീഴ് വഴക്കങ്ങൾ മാറ്റേണ്ടി വന്നാൽ മാറ്റും. പാർട്ടിയുടെ അഭിമാനം പണയപ്പെടുത്തില്ല. വിട്ടുവീഴ്ച ചെയ്ത് ഐക്യം നിലനിർത്തേണ്ട ആവശ്യമില്ല. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നിലപാട് മാറ്റേണ്ട കാര്യമില്ല.
എൽഡിഎഫ് എന്നത് ഒരു പാർട്ടിയല്ല, മുന്നണിയാണ്. അതിനകത്ത് നിൽക്കുമ്പോൾ പാർട്ടികൾക്ക് കൊടുക്കുകയും ഏറ്റെടുക്കുകയും വേണ്ടിവരും. അത് തിരിച്ചറിയുമ്പോൾ പരിഹാരമുണ്ടാകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുഖ്യമന്ത്രി കസേര പോലും പുല്ലുപോലെ വലിച്ചെറിഞ്ഞ പാർട്ടിയാണ് എന്ന ചരിത്രവും ഓർമിപ്പിക്കുകയാണ് ബിനോയ് വിശ്വം.
അതേസമയം ബിനോയ് വിശ്വത്തിന് മറുപടിയുമായി എം വി ഗോവിന്ദൻ രംഗത്ത് വന്നു . ആരുടെ അഭിമാനവും ആർക്ക് മുന്നിലും പണയം വയ്ക്കേണ്ട കാര്യമില്ല. ഇടതുപക്ഷ ഐക്യമാണ് പ്രധാനം. എല്ലാം ചർച്ച ചെയ്ത് പരിഹരിക്കാം എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് സിപിഎം. പ്രശ്നപരിഹാരത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ കഴിഞ്ഞദിവസം ബിനോയ് വിശ്വവുമായി ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. അത്തരമൊരു കീഴ്വഴക്കം എൽഡിഎഫിൽ ഇല്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.

