പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൌൺസിലർ ഐ പി ബിനു കീഴടങ്ങി. കേസിലെ പ്രതികളായ മുൻ കൗൺസിലർമാടക്കമുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഐ പി ബിനു കീഴടങ്ങിയത്. ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ പി ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.കുറ്റകൃത്യത്തിൽ നേരിൽ പങ്കെടുത്ത പത്ത് പേരിൽ ഒരാളാണ് ഐ പി ബിനു. തിരുവന്തപുരത്തുള്ള എ ആർ ക്യാമ്പിൽ നിന്നും ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകും.
ഇ ഡി ഉദ്യോഗസ്ഥർ പിണറായി വിജയൻറെ വഴുതക്കാട്ടെ വീട്ടിൽ റൈഡിനായി എത്തുമ്പോൾ മുന്നിൽ നിന്ന് പ്രതിഷേധിച്ചത് ഐ പി ബിനുവായിരുന്നു പിന്നീട് ഉദ്യോഗസ്ഥർ കാറിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ആക്രമണത്തിന് നേത്യത്വം നൽകുകയും ചീമുട്ട എറിയുകയും ചെയ്തിരുന്നു. ഇതുവരെ കേസിൽ 16 ഓളം ആളുകളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
അതേസമയം, മ്യൂസിയം പൊലീസിന് മുന്നിൽ കീഴടങ്ങുന്നുവെന്ന് ഐപി ബിനു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.പിടിച്ചതല്ല പിടി കൊടുക്കുന്നതാണ്..പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ 100% ആത്മാർത്ഥതയോടുകൂടി ചെയ്യുക എന്നതാണ് എൻ്റ നിലപാടും ശരിയും..അതിനിടയിൽ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്..കഴിഞ്ഞദിവസം സഖാവ് പിണറായി വിജയനേയും കുടുംബത്തെയും ബന്ദിയാക്കി ഇഡി നടത്തിയ നാടക റൈഡ് അങ്ങേയറ്റം വിമർശനാത്മകവും പരിഹാസ്യവും ആണ്. ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ അനുവദിക്കാതെ ഇത് എന്ത് റൈഡ് ആണ്.
ED – VD ഡീൽ ഒക്കെ സാധാരണ മനുഷ്യന് നന്നായി അറിയാം..സുപ്രീംകോടതി വരെ തള്ളിയ കേസുകളിൽ എന്തോന്ന് റൈഡ് ആണ്…ഇമ്മാതിരിയുള്ള പ്രഹസന പരമ്പര സർക്കാർ ഏജൻസികൾ തുടർന്നാൽ…ആഹ്വാനം ഇല്ലാതെ തന്നെ കേരളം തെരുവിൽ ഇറങ്ങും..ഇത് ബംഗാൾ അല്ല കേരളം ആണ്..പ്രിയപ്പെട്ട സഖാക്കളെ നിങ്ങളാണ് എൻ്റെ ജീവനും കരുത്തും…ഞാൻ പോയിട്ട് വരാം… വിപ്ലവ അഭിവാദ്യങ്ങൾ ഐ.പി ബിനു ഫേസ്ബുക്കിൽ കുറിച്ചു.

