വകുപ്പിനെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ മന്ത്രിമാർ തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആസ്ഥാനത്ത് എത്തി ചർച്ച നടത്തുന്നു. മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി ചർച്ച നടത്തുന്നു. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകുന്നതിനോട് സഭാ നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതു പരിഹരിക്കാൻ ആണ് തിരുവനന്തപുരത്തെ മന്ത്രിമാരായ രണ്ടുപേരും ഒരുമിച്ചെത്തി കൂടിക്കാഴ്ച നടത്തുന്നത്.
കടലിനെ അറിയുന്നവർ ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യണം എന്നാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നത്. ലത്തീൻ സഭയുടെ പ്രതിനിധികൾ മന്ത്രിസഭയിൽ ഇല്ല എന്ന പ്രതിഷേധം സഭാനേതൃത്വം അറിയിച്ചതിന് പിന്നാലെയാണ് ഫിഷറീസ് വകുപ്പിൽ പിടിവാശി തുടരുന്നത്. കോൺഗ്രസ് നേതൃത്വം സഭയ്ക്ക് കീഴടങ്ങുമോ എന്നാണ് അറിയേണ്ടത്.
ചർച്ചകൾ രാത്രിയും തുടരുമ്പോൾ വകുപ്പിൽ തീരുമാനമാകാത്തതിനാൽ വിജ്ഞാപനം വൈകുകയാണ്.

