ലീഗ് നേതൃയോഗം സമാപിച്ചു. മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ കടുത്ത അമർഷം

insight kerala

മലപ്പുറം: മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കാന്‍ യോഗം സാദിഖലി തങ്ങളെ അധികാരപ്പെടുത്തി. അറിഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി.

മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് തീരുമാനം വൈകില്ല. ഉത്തരവാദിത്തപ്പെട്ട കാര്യമല്ലേയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ലെന്നും ഒരാഴ്ചകൊണ്ട് എങ്ങനെ ഭരണ സ്തംഭനം ആകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇതൊരു സാധാരണഗതിയിലുള്ള സമയം മാത്രമാണ്. ഭരിക്കാന്‍ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കറിയാം. മറ്റെവിടെയും പോയി ഉത്തരവ് വാങ്ങില്ല. ആ പേടി വേണ്ടെന്നുമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനം വൈകുന്നതില്‍ നേതാക്കള്‍ ലീഗ് നേതൃയോഗത്തില്‍ അതൃപ്തി രേഖപ്പെടുത്തി. വി ഡി സതീശന് അനുകൂലമായി സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്തേണ്ടെന്നാണ് യോഗത്തിലെ നിലപാട്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൊതുവികാരം വിഡി സതീശന് അനുകൂലമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ലീഗ്. മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ ലീഗിന്റെ എംല്‍എമാരടക്കം പരസ്യമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തില്‍ പെട്ടെന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ലീഗ് നേതാക്കളുടെ മുന്നറിയിപ്പ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article