തിരുവനന്തപുരം: നഗരൂരിൽ പൊലിസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. സംഭവത്തിൽ ഒൻപത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. കോൺഗ്രസ് ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിൽ കേസ് എടുത്തതാണ് സിപിഎം പ്രവർത്തകരെ പ്രകോപനത്തിലേക്ക് നയിച്ചത്. വഴിയേ പോകുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലിസെന്നാണ് ഓഫീസേഴ്സ് അസോസിയേഷൻ നേരത്തേ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് നഗരൂർ ജംഗ്ഷന് സമീപത്തുവച്ച് പൊലിസിന് നേരെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ അതിക്രമം ഉണ്ടായത്. ഫ്ലക്സ് ബോർഡ് നശിപ്പിച്ച കേസിൽ പ്രതികളായവർക്ക് നോട്ടീസ് നൽകി മടങ്ങിയ പൊലിസ് ജീപ്പിനെ പിന്തുടർന്ന് ആൾട്ടോ കാറിലെത്തിയ സംഘം സിനിമാ സ്റ്റൈലിൽ പൊലിസ് ജീപ്പിന് കുറുകെയിട്ട ശേഷം നഗരൂർ എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിയ്ക്കുകയുമായിരുന്നു.
പ്രദേശത്തെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലെ പ്രതികൾക്ക് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകാനെത്തിയ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും സ്ഥലം മാറ്റുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തുടർന്ന് മടങ്ങുന്നതിനിടെയാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. എന്നാൽ പൊലീസ് പ്രവർത്തകരുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയെന്നാണ് സിപിഎം ആരോപിക്കുന്നത്. പൊലീസുകാർ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്നും എസ്എച്ച്ഒ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ സമരവും നടത്തി. സ്റ്റേഷൻ പരിസരത്ത് സിപിഎം പ്രവര്‍ത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്.
