തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വഴിപാട് കൊള്ളയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ബോർഡ് അധികൃതർ. വഴിപാടിന്റെ പേരിൽ ഭക്തരിൽ നിന്നും ഈടാക്കുന്ന തുക സപ്ലയർ ചാർജിന്റെ പേരിൽ ഉദ്യോഗസ്ഥർ സ്വന്തമാക്കുന്നുവെന്ന വാർത്തകളെ തുടർന്നാണ് നിർദ്ദേശം.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥൻ ദേവസ്വം വിജിലൻസിന് നിർദ്ദേശം നൽകി. “ഇൻസൈറ്റ് കേരള” യാണ് ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ വഴിപാട് കൊള്ള പുറത്തു കൊണ്ടുവന്നത്.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ
ദേവസ്വം വിജിലൻസ് എസ് പിക്ക് നിർദ്ദേശം നൽകി. ബുധനാഴ്ചയാണ് നിർദ്ദേശം നൽകിയത്.
പാൽപ്പായസം, ഗണപതി ഹോമം എന്നീ വഴിപാടുകളിലെ തരികിടകൾ, സ്പെഷ്യൽ രസീത് നൽകാനുള്ള ചില ഉദ്യോഗസ്ഥരുടെ അമിത താൽപ്പര്യം, കരാർ നൽകാതെ വഴിപാട് സാധനങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് വാങ്ങുന്നത് അടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. ഡെപ്യൂട്ടി കമ്മീഷണർ തലത്തിൽ വകുപ്പ് തലത്തിൽ മറ്റൊരു അന്വേഷണം നടത്താനും നിർദ്ദേശമുണ്ട്.
ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ വഴിപാടിന് ചീട്ടാക്കുന്ന ഗണപതി ഹോമം, പാൽപ്പായസം, കടുംപായസം, തുണിയരിപ്പായസം എന്നിവയ്ക്ക് സ്പെഷൽ രസീതുകൾ നൽകാനാണ് ഉദ്യോഗസ്ഥർക്ക് ഏറെ താൽപ്പര്യം. സെപ്ഷൽ രസീതിൽ തീയതി രേഖപ്പെടുത്തില്ല. കാർബൺ കോപ്പി ഉള്ള ആറാം നമ്പർ രസീതിൽ എഴുതിക്കൊടുക്കുമ്പോൾ കൃത്യമായ കണക്ക് ബോധിപ്പിക്കേണ്ടിവരും എന്നതിനാലാണിത്.
ആറാം നമ്പർ രസീത് കൊടുത്താൽ ഇവ അതത് ദിവസം ഏഴാം നവറിൽ പോസ്റ്റ് ചെയ്യുകയും വേണം. അതിനനുസൃതമായി തുക ബോർഡിലേക്ക് മുതൽക്കൂട്ടായി ഒടുക്കണം. ഒപ്പം അധിക തുകയ്ക്ക് നിശ്ചയിച്ച രൂപയും ബോർഡിൽ അടക്കണം. കാർബൺ രസീത് കൊടുക്കാത്തത് കൊണ്ട് വഴിപാട് രസീത് എന്ന് കൊടുത്തു എന്നതിന് തെളിവുമില്ല.
ഗണപതി ഹോമം, പാൽപ്പായസം എന്നിവയ്ക്കാണ് വൻ തോതിൽ സ്പെഷൽ ടിക്കറ്റ് കൊടുക്കുന്നത്. ഇങ്ങനെ വരുന്നവ തിരക്കില്ലാത്ത ദിവസത്തെ സ്റ്റേറ്റ്മെന്റിൽ ചേർക്കുകയാണ് രീതി.
വഴിപാട് സാധനങ്ങൾ വാങ്ങിയതിന്റെ കണക്കും അളവും ചെലവഴിച്ച തുകയും യഥാസമയം രേഖപ്പെടുത്താറില്ലെന്നും ആരോപണമുണ്ട്. ഇതിന്റെ സ്റ്റേറ്റ്മെന്റ് മാസാവസാനം ഒരുമിച്ച് ചേർത്ത് രജിസ്റ്ററിൽ എഴുതി ചേർക്കുകയാണ് മിക്കയിടത്തെയും രീതി.

