ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഒമ്പത് പേർ മരിക്കാനിടയായ സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഓടിച്ചത് ഫരീദാബാദിലെ ഭീകരബന്ധമുള്ള ഡോക്ടർ മുഹമ്മദ് ഉമർ ആണെന്ന് സൂചന. ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളേജിലെ ഡോക്ടറാണ് ജെയ്‌ഷെ ഭീകര ബന്ധം സംശയിക്കുന്ന ഉമർ മുഹമ്മദ്.
പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുമ്പ് ഹ്യുണ്ടായ് ഐ20 കാർ ഓടിച്ചുകൊണ്ടുപോകുന്ന ഉമറിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സമഗ്രമായ അന്വേഷണം
നേരത്തെ അറസ്റ്റിലായ അനന്തനാഗിലെ സർക്കാർ മെഡിക്കൽ കോളേജ് മുൻ സീനിയർ റെസിഡന്റ് ഡോക്ടർ അദീൽ അഹമ്മദ് റാത്തറുമായി അടുത്ത ബന്ധമുള്ളയാളാണ് ഉമർ. റാത്തറിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഫരീദാബാദിൽ അധികൃതർ റെയ്ഡ് നടത്തിയിരുന്നു.
തിങ്കളാഴ്ചത്തെ അറസ്റ്റുകൾക്ക് പിന്നാലെ, പരിഭ്രാന്തിയിലായ ഉമറും മറ്റ് രണ്ട് കൂട്ടാളികളും ചേർന്നാണ് സ്ഫോടനം നടപ്പിലാക്കിയത് എന്നാണ് അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്.
- കസ്റ്റഡിയിൽ: ഉമറിന്റെ മാതാവ് ഷഹീമ ബാനോ, സഹോദരങ്ങളായ ആഷിഖ്, സഹ്റൂർ എന്നിവരെ ജമ്മു കശ്മീർ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
- സ്ഫോടക വസ്തു: ഉഗ്രശേഷിയുള്ള അമോണിയം നൈട്രേറ്റ് ഫ്യുവൽ ഓയിൽ (ANFO) ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
സിസിടിവി ദൃശ്യങ്ങൾ:
തിരക്കേറിയ സുവർണ മസ്ജിദിന് സമീപം മൂന്ന് മണിക്കൂറോളം കാർ നിർത്തിയിട്ടിരുന്നു. വൈകിട്ട് 3:19 ന് പാർക്കിങ് ഏരിയയിലേക്ക് പ്രവേശിച്ച കാർ 6:48 ന് പുറത്തുവന്നു. 6:52 ന് സ്ഫോടനവും നടന്നു.
തുടക്കത്തിൽ ഡ്രൈവറുടെ മുഖം വ്യക്തമായി കാണാമെങ്കിലും, കാർ മുന്നോട്ട് പോകുമ്പോൾ മാസ്ക് ധരിച്ച ഒരാളെയാണ് ഡ്രൈവിംഗ് സീറ്റിൽ കാണുന്നത്. ഉമറിൻ്റെ കൂട്ടാളികളിൽ ഒരാളാണ് മാസ്ക് ധരിച്ചതെന്ന് കരുതുന്നു. നിലവിൽ 13 പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
ബാദർപൂർ അതിർത്തി വഴിയാണ് കാർ നഗരത്തിലേക്ക് പ്രവേശിച്ചത്. കാർ സഞ്ചരിച്ച വഴികൾ കണ്ടെത്താനായി 100-ൽ അധികം സിസിടിവി ക്ലിപ്പുകളും ടോൾ പ്ലാസകളിലെ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.

