തൃശൂർ : ഇരിങ്ങാലക്കുട എം.എൽ.എ.യും കേരള കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവുമായ തോമസ് ഉണ്ണിയാടൻ പാർട്ടിയുമായി ഇടയുന്നു. മന്ത്രിപദവിയോ ഭരണമുന്നണി ചീഫ്‌വിപ്പ്പദവിയോ നൽകാതെ അവഗണിച്ചുവെന്നാണ് ആക്ഷേപം. അദ്ദേഹത്തോട് അടുപ്പമുള്ളവർ ചേർന്ന് രൂപവത്കരിച്ച കേരള കോൺഗ്രസ് ജില്ലാ സൗഹൃദ വേദി എം.എൽ.എ.യ്ക്ക് നാളെ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വൻ സ്വീകരണമൊരുക്കുകയാണ്. ഉണ്ണിയാടന്റെ നിയമസഭാംഗത്വത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായാണ് സ്വീകരണമെന്നാണ് പറയുന്നതെങ്കിലും അദ്ദേഹത്തിന്റെ ശക്തിപ്രകടനമാണ് യഥാർഥ ലക്ഷ്യം.
പാർട്ടി ഇന്ന് തൃശ്ശൂരിൽ ഒരു കൺവെൻഷൻ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ തോമസ് ഉണ്ണ്യാടൻ അതിൽ പങ്കെടുക്കാതെ സ്നേഹാദരം പരിപാടിയിലേക്ക് പോവുകയാണ്.
കേരള കോൺഗ്രസിന് ഉണ്ണിയാടൻ അടക്കം ഏഴ് എം.എൽ.എ.മാരുണ്ട്. മന്ത്രി മോൻസ് ജോസഫാണ് നിയമസഭാ കക്ഷി നേതാവ്. പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് ചീഫ് വിപ്പും. രണ്ടാം മന്ത്രി സ്ഥാനം പാർട്ടിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അതിന് ഉണ്ണിയാടനെ പരിഗണിച്ചിരുന്നെന്നും സംസ്ഥാന നേതൃത്വം പറയുന്നു.

