തിരുവനന്തപുരം: സിഎംആര്‍എൽ കേസുമായി ബന്ധപ്പെട്ട് ഇഡി സർക്കാറിന് നൽകിയ കത്തിന്റെ വിശദാംശങ്ങൾ പുറത്ത്. ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ആണ് ഇഡിയുടെ അന്വേഷണത്തിലുള്ളത്. മുന്‍ മന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും ഇതിലൊരു പങ്ക് ഹവാലയായി ദുബായിലേക്ക് കടത്തിയെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംസ്ഥാന പോലീസ് മേധാവിക്ക് കത്തുനല്‍കി. റിയാസിന്റെ ഭാര്യ ടി. വീണയുടെ പക്കലുണ്ടായിരുന്ന ‘റെഡ് ബുക്കിലെ’ ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പണം ദുബായിലേക്ക് കടത്തിയതായി വീണ സമ്മതിച്ചെന്നും ഇ.ഡി. ഡി.ജി.പി. റാവാഡ എ. ചന്ദ്രശേഖറിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. കൈക്കൂലിയായും ഹവാലയായും സമാഹരിച്ച ഈ തുകയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ശുപാര്‍ശയോടെയാണ് 25 പേജുള്ള റിപ്പോര്‍ട്ട് കൈമാറിയത്.
ഇ.ഡി. ‘റെഡ് ബുക്ക്’ എന്ന് വിശേഷിപ്പിച്ച ബുക്കിലെ വിവരങ്ങളാണ് കേസില്‍ നിര്‍ണ്ണായക തെളിവായി മാറുന്നത്. വീണയുടെ പക്കല്‍നിന്ന് കണ്ടെടുത്ത ഈ പുസ്തകത്തിലെ ഏഴ് താളുകളില്‍ കൈമാറ്റം ചെയ്യപ്പെട്ട പണത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായില്‍ കമ്പനി സ്ഥാപിക്കുന്നതിനും ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമായാണ് പണം വിദേശത്തേക്ക് കടത്തിയതെന്ന് ചോദ്യംചെയ്യലില്‍ മൊഴി ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2024-25 കാലഘട്ടത്തില്‍ നടന്ന സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍, സാക്ഷിമൊഴികള്‍, ബാങ്ക് രേഖകള്‍, മറ്റ് സാമ്പത്തിക തെളിവുകള്‍ എന്നിവയടങ്ങുന്നതാണ് ഇ.ഡി. ഡി.ജി.പി.ക്ക് നല്‍കിയ 25 പേജുള്ള കത്ത്. റിയാസ് മന്ത്രിസ്ഥാനത്തിരിക്കെ സമ്പാദിച്ച 20.5 കോടി രൂപയില്‍ വലിയൊരു ഭാഗം നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് കടത്തിയെന്ന കണ്ടെത്തല്‍ അതീവ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
നിയമവിരുദ്ധമായി പണം കടത്താന്‍ വിപുലമായ ഹവാല ശൃംഖല ഉപയോഗിച്ചതായി കത്തില്‍ ഇ.ഡി. സ്ഥിരീകരിക്കുന്നുണ്ട്. റ വീണയ്ക്ക് പുറമെ ഷൈജല്‍ മുഹമ്മദ്, പി. നിഖില്‍, ഹസന്‍ വാരിസ്, വി.പി. ഫൈജാസ്, എം. നന്ദുലാല്‍ എന്നിവരും ഈ ഹവാല ഇടപാടുകളില്‍ പങ്കാളികളായതായി കണ്ടെത്തിയിട്ടുണ്ട്. ഈ പണമിടപാടുകള്‍ നടക്കുന്ന സമയത്ത് വീണ രണ്ട് ആഴ്ചയോളം ദുബായില്‍ തങ്ങിയതിന്റെ രേഖകളും ഇ.ഡി. പൊലീസിന് കൈമാറി. ഷൈജല്‍, നിഖില്‍, വാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് പണം വിദേശത്തേക്ക് കടത്താനുള്ള വഴികള്‍ ഒരുക്കിയതെന്ന് ഇ.ഡി. ചൂണ്ടിക്കാട്ടുന്നു. ദുബായിലേക്ക് പണം എത്തിച്ച രീതിയെക്കുറിച്ച് കേസില്‍ ഉള്‍പ്പെട്ടവരുടെ വിശദമായ വെളിപ്പെടുത്തലുകള്‍ റിപ്പോര്‍ട്ടിലുണ്ട്. സി.എം.ആര്‍.എല്‍.-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് റിയാസുമായി അടുപ്പമുള്ളവരുടെ വസതികളില്‍ നടത്തിയ റെയ്ഡിലാണ് ഹവാല ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

