കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം സെപ്റ്റംബർ മൂന്നിന് ചേരും. കഴിഞ്ഞ നവംബറിൽ ആയിരുന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം അവസാനമായി ചേർന്നത്. കോൺഗ്രസിനുള്ളിൽ ഉയർന്ന പല ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് നിശ്ചയിച്ചിരുന്ന യോഗങ്ങൾ പോലും മാറ്റുകയായിരുന്നു.
കോൺഗ്രസ് അധികാരത്തിൽ വന്നിട്ടും രാഷ്ട്രീയകാര്യ സമിതി യോഗം ചേരാൻ കഴിയാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നയപരമായ കാര്യങ്ങളിലും സംഘടനാപരമായ കാര്യങ്ങളിലും തീരുമാനമെടുക്കാൻ പോലും കഴിയാത്ത സാഹചര്യം. പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താൻ ആകാത്തത് മറ്റൊരു പ്രതിസന്ധി തന്നെയാണ്. ഡൽഹിയിൽ നടന്ന ചർച്ചകളിലും കൂടിക്കാഴ്ചകളിലും തീരുമാനത്തിലെത്താൻ കഴിഞ്ഞതുമില്ല.
അധ്യക്ഷനെ കണ്ടെത്തുന്നതിൽ തീരുമാനം വൈകുന്തോറും കൂടുതൽ ആളുകൾ പുതിയ വാദവുമായി രംഗത്ത് വരികയാണ്. ഏറ്റവും ഒടുവിൽ ടി എൻ പ്രതാപനാണ് കെപിസിസി അധ്യക്ഷനാകാൻ വാദം ഉയർത്തി രംഗത്തുള്ളത്. എംഎൽഎമാരും എംപിമാരും അധ്യക്ഷൻ ആകുന്നതിനെ ചൊല്ലി തർക്കം ഉടലെടുക്കുമ്പോഴാണ് ടി എൻ പ്രതാപൻ തൻ്റെ യോഗ്യത ഉയർത്തിക്കാട്ടുന്നത്. ബെന്നി ബഹനാൻ ഷാഫി പറമ്പിൽ മാത്യുക്കുഴൽ നാടൻ കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ളവർ സജീവമായി രംഗത്തുണ്ട്. ഇതിന് പിന്നാലെ അടൂർ പ്രകാശും അവകാശവാദം ഉന്നയിക്കുന്നുണ്ട്.
തർക്കത്തെ തുടർന്ന് പുതിയ അധ്യക്ഷനെ കണ്ടെത്താൻ വൈകുന്നതിനാൽ സണ്ണി ജോസഫ് കൂടുതൽ സജീവമാകണം എന്നാണ് ഹൈക്കമാൻ്റിൻ്റെ നിർദ്ദേശം. കൂടുതൽ സമയം ഇന്ദിരാഭവൻ കേന്ദ്രീകരിച്ചു തലസ്ഥാനത്ത് തുടരാനാണ് സണ്ണി ജോസഫിന്റെ തീരുമാനം.

