വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് കേന്ദ്രസർക്കാരിന്റെ ഉത്തരവിന് പിന്നാലെ സംസ്ഥാന സർക്കാരും വിജ്ഞാപനം ഇറക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ വന്ദേമാതരം പൂർണമായും ആരംഭിക്കണമെന്നാണ് സർക്കാരിൻറെ ഉത്തരവ്. എന്നാൽ മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി നിലപാടിൽ മാറ്റമില്ല എന്ന് വ്യക്തമാക്കുകയാണ്. വന്ദേമാതരം പൂർണമായും ആലാപനം ചെയ്യേണ്ടതില്ല എന്നാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ‘വന്ദേമാതരം’ മുഴുവനായി പാടണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. വന്ദേമാതരം മതനിരപേക്ഷതയ്ക്ക് ചേരുന്നതല്ല. ആദ്യത്തെ ഈരടികൾ ചൊല്ലുന്നത് തെറ്റില്ല. മുഴുവൻ ചൊല്ലുന്നത് ആർഎസ്എസ്സിന് കീഴ്പ്പെടുന്ന രീതിയാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് വകുപ്പുകൾക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. ഹർഘർ തിരംഗ ചടങ്ങുകളിൽ ദേശീയഗീതം മുഴുവനായി പാടണമെന്ന കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ നടത്തുന്ന പ്രചാരണ പരിപാടിയാണ് ‘ഹർഘർ തിരംഗ’. ഇതിന്റെ ഭാഗമായി നടക്കുന്ന എല്ലാ പൊതുചടങ്ങുകളിലും വന്ദേമാതരം പാടണമെന്നാണ് നിർദേശം.

