തിരുവനന്തപുരം: തലസ്ഥാനത്ത് ലോൺ ആപ്പ് വഴി കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി. വിവിധ രാജ്യക്കാരിൽ നിന്ന് കോടികൾ തട്ടിയെടുത്ത സംഘത്തിലെ 18 ഉത്തരേന്ത്യക്കാരെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 50 കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു.
ശ്രീകാര്യത്ത് പ്രവർത്തിച്ചിരുന്ന കമ്പനിയാണ് വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയത്. അമേരിക്കക്കാരാണ് കൂടുതലും തട്ടിപ്പിന് ഇരയായിട്ടുള്ളതെന്നാണ് പ്രാഥമിക വിവരം. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട അന്വേഷണമാണ് തട്ടിപ്പ് സംഘത്തെ പുറത്തുകൊണ്ടുവന്നത്.
ഇതരസംസ്ഥാന തൊഴിലാളികൾ ശ്രീകാര്യം കേന്ദ്രീകരിച്ച് ലഹരികച്ചവടം നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശം പോലീസ് നിരീക്ഷണത്തിലായിരുന്നു. തട്ടിപ്പിന്റെ വിവരം മനസ്സിലാക്കിയതോടെ തിങ്കളാഴ്ച പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ജീവനക്കാരിൽ ഒരാൾ വിമാനത്താവളം മുഖേന രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെയും സാഹസികമായി പിടികൂടി.

