തിരുവനന്തപുരം: വഞ്ചിയൂര്‍ പാല്‍ക്കുളങ്ങരയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതി പ്രദീപ് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. പുലയനാര്‍ കോട്ടയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ചമ്പക്കട സ്വദേശി വിശാഖ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയല്‍വാസിയാണ് പ്രദീപ്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രദീപിനെ ആക്രമിച്ച കേസില്‍ നേരത്തെ വിശാഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്.
ഇതിനുശേഷവും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുന്‍പും ഇവര്‍ തമ്മില്‍ വാക്കേറ്റവും തര്‍ക്കവും ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.
