ഡൽഹി : വിഴിഞ്ഞം വിഷയത്തിൽ സിപിഎം സ്വീകരിച്ച പൊതു നിലപാടിൽ നിന്ന് വ്യത്യസ്തമായി ഒരു വിഭാഗം നേതാക്കൾ രംഗത്ത് വരുന്നതിൽ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അഭിപ്രായവ്യത്യാസവും വിയോജിപ്പും ഉള്ളവർ പാർട്ടി വേദികളിൽ അത് പ്രകടിപ്പിക്കണം. പരസ്യ നിലപാട് സ്വീകരിച്ചാൽ പാർട്ടിയ്ക്കുള്ളിൽ ചേരിതിരിവും ഭിന്നതയും എന്ന രീതിയിൽ വാർത്തകൾ തെറ്റായി പ്രചരിക്കപ്പെടുമെന്ന് എം എ ബേബി മുന്നറിയിപ്പ് നൽകുന്നു. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കപ്പെടണം.
അതേസമയം, മൂന്നുദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തുടരുകയാണ്. സംസ്ഥാനത്തിൽ നേതൃമാറ്റം ചർച്ചയായിട്ടില്ല. തോൽവിയുടെ കാരണങ്ങൾ പല നേതാക്കളും ഉന്നയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ തോൽവിക്ക് കാരണമായി എന്നും ചിലർ യോഗത്തിൽ സംസാരിച്ചു. നേതാക്കളുടെ ധാർഷ്ട്യം തിരിച്ചടിയായി എന്ന് കേന്ദ്ര കമ്മിറ്റിയോഗം വിലയിരുത്തി.
