വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം; ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിക്കും

insight kerala

തിരുവനന്തപുരം: വിഴിഞ്ഞത്തെ അദാനി – എംഎസ്‍സി ഓഹരി കൈമാറ്റത്തിൽ സർക്കാർ അനുമതി വിശദമായ പഠനത്തിന് ശേഷം. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റി പരിശോധിക്കും. രാജ്യസുരക്ഷ ഉൾപ്പെടെ കണക്കിലെടുത്തായിരിക്കും തീരുമാനം. അതേസമയം സർക്കാരുമായുള്ള കരാർ വ്യവസ്ഥ ചൂണ്ടിക്കാട്ടുകയാണ് അദാനി ഗ്രൂപ്പ്. വാണിജ്യ പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ 74 ശതമാനം വരെ ഓഹരി വിൽക്കാം എന്നാണ് കരാർ എന്ന് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. വാണിജ്യ പ്രവർത്തനം ആരംഭിച്ചത് 2024 ഡിസംബർ 24 നാണ്. കഴിഞ്ഞ ഡിസംബറോടെ വില്പനക്ക് അവകാശം ആയെന്നാണ് അദാനിയുടെ വാദം.

തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി കമ്പനി സർക്കാരിന്റെ അനുമതിക്കായി കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫിസിനും വിസിൽ എംഡിക്കും ആണ് കത്ത് നൽകിയത്. ധാരണാ പത്രത്തിലെ വ്യവസ്ഥകളും ഇതിൽ ഉൾപ്പെടും. വിഴിഞ്ഞം തുറമുഖത്തിൽ അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി എം എസ് സിയുടെ ടെര്‍മിനൽ വിഭാഗമായ ടിഐഎൽ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 27,000 കോടി രൂപ മൂല്യമുള്ളതാണ് ഇത്.

Share This Article