തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യത്തെ എതിർത്തില്ല എന്ന ആരോപണം നേരിടുന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഗീനാകുമാരിയെ മാറ്റിയേക്കും .സംസ്ഥാന സർക്കാർ വിഷയത്തിൽ സാധാരണ നീക്കമാണ് നടത്തുന്നത്. പ്രോസിക്യൂട്ടർ ഗീനാകുമാരിയെ കേസിൽ എതിർകക്ഷിയാകും. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്യും. വൈകിട്ട് തന്നെ ഉത്തരവ് പുറത്തിറങ്ങും.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി ആസിഫ് അലി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച കേസിൽ ഹാജരാകുന്നത് സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരിക്കും. ഹർജി തിങ്കളാഴ്ചത്തേക്ക് വിശദമായ വാദം കേൾക്കാൻ മാറ്റിയിരിക്കുകയാണ്. ജില്ലാ സെഷൻസ് കോടതിയിൽ നാളെയാണ് ഹർജി പരിഗണിക്കുന്നത്. നാളെ കോടതി പരിഗണിക്കുമ്പോഴാണ് ഗീന കുമാരിയെ എതിർകക്ഷി ആക്കി ഫയൽ ചെയ്യുന്നത്.
പ്രോസിക്യൂട്ടർ ഗീനാകുമാരി പ്രതികൾക്ക് വേണ്ടി വാദിച്ചു എന്നാണ് ആരോപണം. തെറ്റായ വാദം നിരത്തി ഒമ്പതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചു എന്നാണ് പോലീസ് ആരോപിക്കുന്നത്. ആ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതേ കോടതിയിൽ തന്നെ പോലീസ് ഹർജി നൽകിയിരുന്നു. പ്രോസിക്യൂട്ടർ ഗീനകുമാരിയെ മാറ്റണമെന്ന് ആദ്യമേ തന്നെ പോലീസ് ആവശ്യപ്പെട്ടിരുന്നു.

