തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ ആർ സുഗതൻ കാപ്പ കേസിൽപ്പെട്ട് ജയിലിൽ കഴിയുകയാണ്. സുഗതന് തിരിച്ചടിയായി സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി ഉത്തരവും കഴിഞ്ഞദിവസം വന്നു. ഇതോടെ സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. സത്യപ്രതിജ്ഞ ചെയ്യാനായി സുഗതന് സാവകാശം തേടി കോടതിയെ സമീപിക്കുകയാണ് ബിജെപി .
സാധാരണ കാപ്പ കേസിൽ ജയിലിൽ കഴിയുന്ന പ്രതികൾ അടിയന്തരസാഹചര്യം ഉണ്ടാകുമ്പോൾ അനുമതിയോടുകൂടി ജയിലിൽ നിന്ന് പുറത്തു വരാറുണ്ട്. മരണം, കല്യാണം പോലെയുള്ള അടിയന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രതികൾ പോലീസ് സംരക്ഷണയോടെ എത്തുന്നത്. എന്നാൽ സത്യപ്രതിജ്ഞ ചെയ്യാനായി ഒരു ജനപ്രതിനിധി കോടതി സമീപിക്കുന്നത് പോലും ആദ്യമായാണ്. അങ്ങനെയെങ്കിൽ ഇത് പ്രധാനപ്പെട്ട ഒരു വിധി ന്യായമായി മാറാൻ സാധ്യതയുണ്ട്.
ഇതിനിടെ, സുഗതന് കാപ്പ ചുമത്തിയ നടപടിക്ക് സർക്കാർ അംഗീകാരം നൽകി. ആഭ്യന്തര സെക്രട്ടറിയാണ് അംഗീകാരം നൽകിയത്. കാപ്പ ചുമത്തിയ കേസിന് അംഗീകാരം ലഭിച്ച പകർപ്പ് കൂടി ചൂണ്ടിക്കാട്ടി, സത്യപ്രതിജ്ഞയ്ക്കായി ഇളവ് തേടി ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.

