കൊച്ചി : സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്നിൽ ഹാജരായി. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും. വീണയെ ഇ.ഡി വിശദമായി ചോദ്യം ചെയ്യുന്നു.
ഈമാസം 12ന് കൊച്ചി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി വീണയ്ക്കു നോട്ടിസ് അയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. ശക്തമായ സുരക്ഷയാണ് ഇ.ഡി ഓഫിസിൽ ഒരുക്കിയിരിക്കുന്നത്. സിഎംആർഎൽ–എക്സാലോജിക് കേസിൽ കരിമണൽ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്.കർത്ത, മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തയുടെ ഭാര്യയും സിഎംആർഎൽ, എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് എന്നിവയുടെ ഡയറക്ടറുമായ ജയ എസ്.കർത്ത എന്നിവരെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.
