വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദത്തിൽ അന്വേഷണം ഊർജിതമാക്കുകയാണ് യുഡിഎഫ് സർക്കാർ. ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് പോലീസിന്റെ ഉന്നതയോഗം ചേരുന്നുണ്ട്. സർക്കാരിൻ്റെ പോലീസ് നയം പ്രഖ്യാപിക്കും. ഒപ്പം വിവാദമായ പല കേസുകളും പുനരന്വേഷിക്കാനും സാധ്യത. കാഫിർ സ്‌ക്രീൻ ഷോട്ട് കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാറയ്ക്കൽ അബ്ദുള്ള MLA കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് കത്തു നൽകിയിരുന്നു.
കേസിൽ പ്രതികളെന്ന് സംശയിക്കുന്ന ഡിവൈഎഫ്ഐ നേതാക്കളുടെ ഫോൺ ഫോറൻസിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇരുപത് മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. നിർണായകമായ ശാസ്ത്രീയ തെളിവുകൾ പുറത്തുവിടാതെയും യഥാർത്ഥ പ്രതികളെ പിടികൂടാതെയും അന്വേഷണം അവസാനിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന് ശ്രമം നടക്കുന്നുണ്ടെന്നും പാറക്കൽ അബ്ദുള്ള ആരോപിച്ചു.
നിരപരാധിയായ ഒരു യുവാവിനെ വേട്ടയാടാനും സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനും തുനിഞ്ഞിറങ്ങിയ സൈബർ കുറ്റവാളികളെ വെറുതെ വിടരുതെന്നാണ് മുസ്ലീംലീഗ് നേതാക്കളുടെ ആവശ്യം.

