ഡൽഹി : മുഖ്യമന്ത്രി ചർച്ചകളുടെ അന്തിമഘട്ടം ഡൽഹിയിൽ . തിരക്കിട്ട ചർച്ചകൾക്കൊടുവിൽ നേതാക്കൾ ഓരോരുത്തരും രാഹുൽ ഗാന്ധിയുടെ വസതിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്നു. ജനവികാരം രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തിയതായി വി എം സുധീരൻ പ്രതികരിച്ചു. രാഷ്ട്രീയമായി യുഡിഎഫിന് ഗുണകരമായ തീരുമാനം താൻ ഹൈക്കമാൻ്റിനെ അറിയിച്ചതായി വി എം സുധീരൻ പറഞ്ഞു.
ഒമ്പത് നേതാക്കളാണ് ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. കെപിസിസിയുടെ മുൻ അധ്യക്ഷന്മാരായ കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ , കെ മുരളീധരൻ, വി എം സുധീരൻ, എം എം ഹസ്സൻ ,മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, വർക്കിംഗ് പ്രസിഡന്റുമാരായ എ പി അനിൽകുമാർ ,ഷാഫി പറമ്പിൽ , പിസി വിഷ്ണുനാഥ് എന്നിവരാണ് ഡൽഹിയിലെത്തിയത്.
ഇതിൽ ആറു നേതാക്കന്മാർ കെ സി വേണുഗോപാലിനെയാണ് പിന്തുണയ്ക്കുന്നത്. കെ മുരളീധരനും വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും മാത്രമാണ് വി ഡി സതീശനെ പിന്തുണയ്ക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പിന്തുണയും കെസിക്ക് തന്നെയാണ്.

