കൊച്ചി: മുൻ മുഖ്യമന്ത്രി കെ. കരുണാകരനും ഗാന്ധി കുടുംബവും, പ്രത്യേകിച്ച് സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നിൽ മകൾ പത്മജയാണെന്ന് വെളിപ്പെടുത്തൽ. കെ.വി. തോമസിന്റെ ആത്മകഥയായ ‘കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ’ എന്ന പുസ്തകത്തിലാണ് ആരോപണം. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കണമെന്ന കരുണാകരന്റെ ആഗ്രഹമാണ് സോണിയ ഗാന്ധിയുമായുള്ള അകൽച്ചയ്ക്ക് പ്രധാന കാരണം. കരുണാകരന് വേണ്ടി കെ.വി. തോമസാണ് ഈ ആവശ്യം സോണിയയുടെ മുന്നിലെത്തിച്ചത്. എന്നാൽ, ‘എന്തിനാണ് പത്മജയെ പിൻവാതിലിലൂടെ രാഷ്ട്രീയത്തിൽ എത്തിക്കാൻ ശ്രമിക്കുന്നത്’ എന്നായിരുന്നു സോണിയ ഗാന്ധിയുടെ മറുചോദ്യം. ഈ സംഭവത്തോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങിയത്.
2001-ൽ കെ. മുരളീധരനെ കെപിസിസി അധ്യക്ഷനാക്കുന്നതിനോടും സോണിയാ ഗാന്ധിക്ക് താല്പര്യമില്ലായിരുന്നു. എന്നാൽ അന്നത്തെ യുഡിഎഫ് സർക്കാർ സുഗമമായി മുന്നോട്ടുപോകണമെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് അവർ ഈ തീരുമാനത്തിന് വഴങ്ങിയത്. ഹൈക്കമാൻഡിനെ എതിർത്ത് കോടോത്ത് ഗോവിന്ദൻ നായരെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയത് കരുണാകരനും സോണിയയും തമ്മിലുള്ള അകലം വർദ്ധിപ്പിച്ചു. ഈ അന്തരം പിന്നീട് ഒരിക്കലും കുറയ്ക്കാൻ കഴിഞ്ഞതുമില്ലെന്ന് പുസ്തകത്തിൽ പറയുന്നു.
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ, മന്ത്രിസഭാ യോഗത്തിന് മുൻപ് കോൺഗ്രസ് മന്ത്രിമാർ ഫയലുകളുമായി കരുണാകരന്റെ വീട്ടിൽ എത്തുന്ന പതിവുണ്ടായിരുന്നു. ഇത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്ന് കരുതി താൻ ഇതിനെ ശക്തമായി എതിർത്തിരുന്നതായും വേണമെങ്കിൽ രാജി വെക്കാമെന്ന് കരുണാകരനെ അറിയിച്ചിരുന്നതായും കെ.വി. തോമസ് പുസ്തകത്തിൽ പറയുന്നു. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവും കരുണാകരനും തമ്മിലുള്ള അകൽച്ചയുടെ കാരണവും പുസ്തകത്തിൽ പറയുന്നു. നരസിംഹറാവുവിനെ ‘പിഎം’ എന്നോ പേരോ വിളിക്കാൻ കരുണാകരൻ തയ്യാറായിരുന്നില്ല. ‘പി.വി.’ എന്ന് മാത്രമാണ് അദ്ദേഹം എപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ഈ വിളിയോട് നരസിംഹറാവുവിന് കടുത്ത അസ്വസ്ഥത ഉണ്ടായിരുന്നുവെന്നും കെ.വി തോമസിന്റെ ആത്മകഥയിൽ പറയുന്നു.
നാല് പതിറ്റാണ്ടോളം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഉള്ളറകൾ അറിഞ്ഞിരുന്ന കെ.വി. തോമസ് നിലവിൽ ഇടതുപക്ഷത്തോടൊപ്പമാണ് പ്രവർത്തിക്കുന്നത്
ഫ്രഞ്ച് ചാരക്കേസ് അടക്കമുള്ള വിഷയങ്ങളിലും തന്റെ പുസ്തകത്തിൽ അദ്ദേഹം അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്.

