പാലക്കാട് വോട്ടിന് പണം കൊടുത്ത സംഭവത്തിൽ ശോഭാ സുരേന്ദ്രനെതിരെ പരസ്യ പ്രതികരണം നടത്തിയ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെ ബിജെപി പുറത്താക്കി.
ശോഭാ സുരേന്ദ്രനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു രംഗത്ത് വന്നിരുന്നു. പാലക്കാട് പണം കൊടുത്തയച്ചത് ബിന്ദുവാണെന്ന ശോഭയുടെ ആരോപണം പച്ചക്കള്ളമാണെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ശോഭാ സുരേന്ദ്രൻ തന്നെ ഫോണിലൂടെ അസഭ്യം പറയുകയും പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബിന്ദു ആരോപിച്ചു. ഇതുസംബന്ധിച്ച ഫോൺ റെക്കോർഡ് പുറത്തുവിടുകയും ചെയ്തു.
പാലക്കാട് വോട്ടിന് പണം നല്‍കിയതിന് പിന്നില്‍ തന്റെ ഇടപെടലാണെന്ന് തെളിയിക്കാൻ ശോഭാസുരേന്ദ്രൻ തയ്യാറാകണം. താനാണ് അങ്ങിനെ ചെയ്യിച്ചതെങ്കിൽ അത് തെളിയിക്കാനുള്ള ബാധ്യത ശോഭയുടേതാണ് അത് അവർ തന്നെ തെളിയിക്കണമെന്നും ബിന്ദു കൂട്ടിച്ചേർത്തു.
നിരന്തരം അച്ചടക്ക ലംഘനം നടത്തിയതിനെത്തുടർന്നാണ് ബിന്ദുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

