ലൈംഗിക അതിക്രമ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള സംവിധായകന്‍ രഞ്ജിത്തിന്റെ തെളിവെടുപ്പ് പൂർത്തിയായി. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. നാളെ വൈകിട്ട് 4 മണിക്കാണ് കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. എന്നാൽ, രഞ്ജിത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്. രഞ്ജിത്തുമായി പൊലീസ് ഫോർട്ട് കൊച്ചി ആസ്പിന്‍ വാളില്‍ എത്തി തെളിവെടുപ്പ് നടത്തി. ജനുവരി 30 ന് ഫോര്‍ട്ട് കൊച്ചിയിലെ സിനിമ ലൊക്കേഷനില്‍ ഉണ്ടായിരുന്ന ക്യാരവനില്‍വെച്ച് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. മറ്റൊരു ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും കാരവാൻ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, യുവനടിയുടെ ലൈംഗികാതിക്രമ പരാതി വ്യാജമെന്ന് ആവർത്തിച്ച് സംവിധായകൻ രഞ്ജിത്ത്. സംഭവദിവസം സെറ്റിലുണ്ടായിരുന്ന കൂടുതൽ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കാരവന്റെ ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും അതിക്രമത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഡ്രൈവറുടെ മൊഴി.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച വൈകുന്നേരം നാല് മണി വരെയാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. എറണാകുളം സബ് ജയിലിൽ നിന്നാണ് രഞ്ജിത്തിനെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യമാണ് രഞ്ജിത്തിന്റേതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതുകൊണ്ട് തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും വാദമുന്നയിച്ചു. എന്നാൽ അറസ്റ്റ് ചെയ്ത സമയത്ത് പാലിക്കേണ്ട നടപടിക്രമങ്ങൾ പൊലീസ് പാലിച്ചിട്ടില്ലെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ വാദിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഏറെയുള്ള വ്യക്തിയാണെന്നും ചൂണ്ടിക്കാട്ടി. കസ്റ്റഡി കാലയളവിൽ ഓരോ 24 മണിക്കൂർ കൂടുമ്പോഴും രഞ്ജിത്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

