സോപാനസംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു.മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്ന് ഹരിഗോവിന്ദൻ അംഗത്വം സ്വീകരിച്ചു.
ലീഗില്‍ ചേരാനുള്ള തീരുമാനം സ്വയമെടുത്തതാണെന്നും നാമനിർദേശ പത്രിക സമർപ്പണത്തിന് മുൻപ് അംഗത്വം എടുത്താല്‍ അത് സ്ഥാനാർത്ഥിയാകാനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെടുമെന്നുള്ളതുകൊണ്ടാണ് വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറുമായി ബന്ധപ്പെട്ട് ഒരുകാലത്ത് താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും തന്‍റെ പ്രായശ്ചിത്തമാണ് ഈ അംഗത്വമെന്നും ഹരിഗോവിന്ദന്‍ പറയുന്നു.
താന്‍ പറയുന്ന കാര്യങ്ങള്‍ കലയുടേയും സംസ്കാരത്തിന്റേയും ബാധയുള്ളവര്‍ക്ക് മാത്രമേ മനസിലാവുകയുള്ളൂവെന്നും അല്ലാത്തവര്‍ക്ക് പിടികിട്ടില്ലെന്നും ഹരിഗോവിന്ദന്‍. ഇന്നും നിലനില്‍ക്കുന്ന ജാതി പ്രശ്നങ്ങളില്‍ മനം മടുത്തുള്ള നീക്കമാണിത്. മാരാരുമാര്‍ കൊട്ടുന്ന ചെണ്ട നായന്‍മാര്‍ കൊട്ടിയാല്‍ പ്രശ്നമാണെന്നും കടുത്ത ജാതീയതയാണ് ഇതൊക്കെ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മാരാര്‍മാര്‍ പൂരം ബഹിഷ്ക്കരിച്ച സംഭവം പോലും ഉണ്ടായിട്ടുണ്ട്. സിഐടിയു യൂണിയന്‍ ശക്തമായ മേഖലയായിട്ടു പോലും ഒന്നും നടന്നില്ലെന്നും ഹരി പറയുന്നു.
അമ്മ വര്‍ഷങ്ങളായി കോണി അടയാളത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും ഹരിഗോവിന്ദന്‍ വ്യക്തമാക്കുന്നു. ലീഗില്‍ അംഗത്വമെടുക്കുന്നത് നേരത്തേ തീരുമാനിച്ച കാര്യമായിരുന്നുവെങ്കിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള തിയതി കഴിഞ്ഞേ അംഗത്വമെടുക്കുവെന്ന് താന്‍ തങ്ങളോട് പറഞ്ഞതായും ഇല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വത്തിനാണെന്ന് തെറ്റിദ്ധരിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇനിയങ്ങോട്ട് മുസ്ലിംലീഗിന്റെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ താന്‍ സജീവമാകും. അതുവഴി ഈ രംഗത്തുള്ള വരേണ്യവര്‍ഗത്തിന്റെ അധികാരത്തെ പ്രതിരോധിക്കാനാകുമെന്നും ഹരിഗോവിന്ദന്‍. ദലിതനും മുസ്ലിമിനും ക്രിസ്ത്യാനിക്കും കലാരംഗം സ്വീകാര്യമാകണമെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു

