നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് പരിശോധന കർശനമാക്കിയതിനിടെ, തൃശൂരിൽ വൻ പണവേട്ട. കർണാടക കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 62.5 ലക്ഷം രൂപ തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ഇന്റലിജൻസും ചേർന്ന് പിടികൂടി. മുടിക്കോട് ദേശീയപാതയിൽ ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം.
ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയായ ഉദയ ശങ്കറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിലെ വസ്തു വിറ്റ പണമാണിതെന്നാണ് ഇയാൾ മൊഴി നൽകിയതെങ്കിലും, ഇതുമായി ബന്ധപ്പെട്ട യാതൊരു രേഖകളും ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞിട്ടില്ല.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇത്രയും വലിയ തുക രേഖകളില്ലാതെ കൊണ്ടുപോകുന്നത് കുറ്റകരമാണ്. പിടിച്ചെടുത്ത പണം ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഫണ്ട് കടത്തുകയാണോ എന്ന കാര്യവും അധികൃതർ അന്വേഷിച്ചു വരികയാണ്.

