ബി. ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി

AnilKumar BalaKrishnan

തൃശൂർ: എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി. സംഭവത്തിൽ ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ വ്യക്തമാക്കി.

വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങൾ കമ്മീഷന്റെ മീഡിയ ടീം ശേഖരിച്ചിട്ടുണ്ടെന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പിൽ വർഗീയ പരാമർശങ്ങളുണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം നൽകിയ നിർദ്ദേശങ്ങൾ എല്ലാ പാർട്ടികളും പാലിക്കണമെന്ന് നിർദ്ദേശിച്ചിരുന്നതായി രത്തൻ ഖേൽക്കർ പറഞ്ഞു.

മതം പറഞ്ഞുള്ള പ്രചാരണവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ചോദിച്ചതോടെ മാധ്യമപ്രവർത്തകരോട് പ്രകോപിതനായി എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായുള്ള പരാമർശങ്ങളിൽ ഉറച്ചുനിൽക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ ഹിന്ദുവിനെ സ്ഥാനാർഥിയാക്കിയില്ല എന്നത് യാഥാർഥ്യമായ കാര്യമാണ്, ഇത് തുറന്നു പറയുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമല്ലെന്നും ഗോപാലകൃഷ്ണൻ പ്രകോപിതനായി പ്രതികരിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

താൻ പറഞ്ഞ യാഥാർഥ്യത്തിൽ നൂറ് ശതമാനം ഉറച്ച് നിൽക്കുന്നുവെന്നും ഗോപാലകൃഷ്ണൻ പ്രതികരിച്ചു. മുസ്ലീം മതപണ്ഡിതൻ ചാവക്കാട് നടത്തിയ യാത്രയിൽ വേദിയിൽ കയറാൻ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും മത്സരിച്ചു. മലപ്പുറത്ത് നടന്ന മഹാകുംഭമേളയെ ഇവർ തിരിഞ്ഞുനോക്കിയില്ല. ഗുരുവായൂർ ക്ഷേത്രം പൊന്നാനിയിൽ ഇല്ല, ഗുരുവായൂരിലേ ഉള്ളൂവെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

ബി. ഗോപാലകൃഷ്ണൻ മതസ്പർദ്ധ വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചു എന്ന് കെഎസ്‌യുവും സിപിഐഎമ്മും പരാതി നൽകിയിരുന്നു. 48 % ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല എന്ന അടിക്കുറിപ്പോടെ ബിജെപി പ്രചരിപ്പിക്കുന്ന വീഡിയോയിൽ ഗോപാലകൃഷ്ണൻ വോട്ട് നേടുക എന്ന ലക്ഷ്യത്തോടെ വർഗീയത പറയുന്നു എന്നായിരുന്നു പരാതി.

ഗുരുവായൂർ നിരോധികളെയും അമ്പല വിരോധികളെയും ആണ് ഗുരുവായൂരിൽ എംഎൽഎ ആക്കുന്നതെന്ന് പറഞ്ഞായിരുന്നു ഗോപാലകൃഷ്ണൻ പ്രചാരണ വീഡിയോ പങ്കുവച്ചത്. 48 % ഹിന്ദു ജനസംഖ്യയുള്ള മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും മത്സരിപ്പിക്കുന്നത് മുസ്ലീം സ്ഥാനാർഥികളെ മാത്രമാണ്. ഹിന്ദു വിരുദ്ധ സമീപനത്തിന്റെ ഭാഗമാണ് ഇരു മുന്നണികളുടെയും നടപടിയെന്നും ഗോപാലകൃഷ്ണൻ വീഡിയോയിൽ പറയുന്നുണ്ട്. ഗുരുവായൂരപ്പനിൽ വിശ്വാസമുണ്ടെന്ന് പറയാൻ എംഎൽഎ എൻ.കെ. അക്ബറിന് ധൈര്യമുണ്ടോ എന്ന് ഗോപാലകൃഷ്ണൻ വെല്ലുവിളി ഉയർത്തുകയും ഗുരുവായൂരപ്പനിൽ വിശ്വാസമില്ലാത്തവർക്ക് വോട്ടില്ലെന്ന് പറയാൻ വിശ്വാസികൾ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

Share This Article