ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രു മൗണ്ട്ബാറ്റൺ വിന്‍ഡ്സർ അറസ്റ്റിൽ. ജെഫ്രി എപ്സ്റ്റീന് കേസിലെ വെളിപ്പെടുത്തലുകളെ തുടർന്നാണ് അറസ്റ്റ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് കേസ്. ആന്‍ഡ്രു മൗണ്ട്ബാറ്റൺ താമസിക്കുന്ന സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തേംസ് വാലി പൊലീസാണ് ആന്‍ഡ്രുവിനെ അറസ്റ്റ് ചെയ്തത്. ആൻഡ്രുവിന്റെ 66-ാം ജന്മദിനത്തിൽ പുലർച്ചെയാണ് അറസ്റ്റുണ്ടായത്. ഇന്ന് പുലർച്ചെ, ആറ് പൊലീസ് വാഹനങ്ങളാണ് ആൻഡ്രുവിന്റെ വസതിയിൽ എത്തിയത്.
സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് അറസ്റ്റെന്ന് തെംസ് വാലി പൊലീസ് പറഞ്ഞു. 2010 ൽ ആൻഡ്രു ധനകാര്യ വിദഗ്ധനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന് വ്യാപാര റിപ്പോർട്ടുകൾ അയച്ചുവെന്ന റിപ്പോർട്ട് വിലയിരുത്തിയാണ് അറസ്റ്റെന്നാണ് വിശദീകരണം. ഔദ്യോഗിക ഓഫീസ് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ ഇപ്പോൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഈ കുറ്റകൃത്യം അന്വേഷിക്കുമ്പോൾ സമഗ്രതയും വസ്തുനിഷ്ഠതയും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും പൊലീസ് വ്യക്തമാക്കി
