കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി പ്രൊഫസർ ഡോ:പി.രവീന്ദ്രനെ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലറായി നിയമിച്ചുകൊണ്ട് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉത്തരവിട്ടു.
നിലവിൽ കഴിഞ്ഞ ഒന്നര വർഷമായി കാലിക്കറ്റ് സർവകലാശാലയുടെ താൽക്കാലിക വിസി യായി ഡോ: രവീന്ദ്രൻ തുടരുകയാണ്. വൈസ് ചാൻസലർ നിയമനത്തിനായി നിയമിച്ച മൂന്നംഗ സമിതി തയ്യാറാക്കിയ പാനലിൽ നിന്നാണ് ചാൻസലർ ഡോ: രവീന്ദ്രനെ വിസി ആയി നിയമിച്ചത്. നാലു വർഷത്തേക്കാണ് നിയമനം.
വിവാദങ്ങൾക്ക് ശേഷമാണ് കാലിക്കറ്റ് സർവകലാശാല വിസി നിയമം നടന്നത്. ചാൻസലറുടെ നിർദ്ദേശാനുസരണം നാലു തവണ സെനറ്റ് യോഗം ചേർന്ന ശേഷമാണ് ഹൈക്കോടതിയുടെ കൂടി നിർദ്ദേശപ്രകാരം സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുത്തത്.
തുടർന്ന് ഗവർണർ നിയമിച്ച സേർച്ച് കമ്മിറ്റി കഴിഞ്ഞ ഞായർ,തിങ്കൾ ദിവസങ്ങളിൽ അപേക്ഷകരായ 35 പേരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അഞ്ചംഗ പാനൽ ഗവർണർക്ക് സമർപ്പിർപ്പിച്ചത്. പതിവിനു വിപരീതമായി
സെർച്ച് കമ്മിറ്റി അംഗങ്ങൾ മൂന്നുപേരും നേരിട്ട് ഗവർണറെ സന്ദർശിച്ചാണ് പാനൽ കൈമാറിയത്.
അതിനിടെ വിസി തെരഞ്ഞെടുപ്പിനുള്ള അപേക്ഷ സ്വീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച ലോക്ഭവന്റെ നടപടി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും വിസി നിയമന നടപടി തടയാൻ വിസമ്മതിച്ച ഹൈക്കോടതി ഹർജ്ജി 27 ആം തീയതിക്ക് മാറ്റി. കോടതിവിധിക്ക് വിധേയമായാണ് ഗവർണർ വിസി നിയമന ഉത്തരവിൽ ഒപ്പ് വച്ചത്.
കാലിക്കറ്റ് സർവകലാശാല വിസി നിയമനം നടന്നതോടെ സംസ്ഥാനത്തെ 14 സർവ്വകലാശാലകളിൽ നാലിടത്ത് സ്ഥിരം വിസി മാർ നിയമിതരായി. കേരള, എംജി, സർവകലാശാല വിസി മാരെ തിരഞ്ഞെടുക്കുന്നതിന് സർവകലാശാല പ്രതിനിധിയെ നിശ്ചയിക്കാൻ ഗവർണർ രണ്ട് സർവകലാശാലകൾക്കും നിർദ്ദേശം നൽകിയിരിക്കുകയാണ്.

